തിരുവനന്തപുരം : കേരള, കണ്ണൂര്‍ സര്‍വ്വകലാശാലകളിൽ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി എസ്എഫ്‌ഐ. കേരളയില്‍ 71ല്‍ 62 യൂണിയനുകളിലും കണ്ണൂരില്‍ 77ല്‍ 53 ലും എസ്എഫ്‌ഐ വിജയിച്ചു. ആലപ്പുഴ ജില്ലയിലെ എല്ലാ കോളേജുകളും കൊല്ലത്ത് 18ല്‍ 12 കോളേജുകളും തിരുവനന്തപുരത്ത് 29 ഇടത്തും എസ്എഫ്‌ഐ ആധിപത്യം നേടി.
പോളി ടെക്‌നിക് കോളേജുകളിലെ യൂണിയന്‍ തിരഞ്ഞെടുപ്പിലും എസ്എഫ്‌ഐ വന്‍ വിജയം നേടി. തെരഞ്ഞെടുപ്പ് നടന്ന 55 പോളികളില്‍ 45 എസ്എഫ്‌ഐയുടെ യൂണിയനുകള്‍ വിജയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ മത്സരിച്ച 3 ല്‍ 3 പോളിടെക്‌നിക് കോളേജിലും എസ്എഫ്‌ഐ വിജയിച്ചു. കണ്ണൂര്‍ ജില്ലയില്‍ മത്സരിച്ച 5 ല്‍ 5 കോളേജുകളിലും കോഴിക്കോട് ജില്ലയില്‍ 2ല്‍ 2 ഉം വയനാട് ജില്ലയില്‍ 3ല്‍ 3 ഉം മലപ്പുറം ജില്ലയില്‍ മത്സരിച്ച 5ല്‍ 1 കോളേജിലും എസ്എഫ്ഐ വിജയക്കൊടി പാറിച്ചു. പാലക്കാട് ജില്ലയില്‍ 3ല്‍ 3, തൃശ്ശൂര്‍ ജില്ലയില്‍ 7ല്‍ 5, എറണാകുളം ജില്ലയില്‍ 5ല്‍ 4, ഇടുക്കി ജില്ലയില്‍ 4ല്‍ 4 , കോട്ടയത്ത് 3ല്‍ 3 ആലപ്പുഴയില്‍ 2ല്‍ 2, പത്തനംതിട്ടയില്‍ 5 ല്‍ 5, കൊല്ലം ജില്ലയില്‍ 3ല്‍ 2, തിരുവനന്തപുരം ജില്ലയില്‍ 5ല്‍ 3 എന്നിങ്ങനെയാണ് മറ്റിടങ്ങളിൻ എസ്എഫ്‌ഐയുടെ വിജയതേരോട്ടം.
സോഷ്യലിസമാണ് ഭാവി, മതനിരപേക്ഷതയാണ് കരുത്ത് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് എസ്എഫ്‌ഐ ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്. സംഘപരിവാര്‍ ആശയങ്ങളോട് ഐക്യപ്പെടുന്ന രീതിയില്‍ സംസ്ഥാനഭരണം കയ്യാളുന്ന കോണ്‍ഗ്രസിന്റെ നെറികെട്ട വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്ക് എതിരെയുള്ള കേരളത്തിലെ പ്രബുദ്ധരായ വിദ്യാര്‍ത്ഥികള്‍ നല്‍കിയ തിരിച്ചടി കൂടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്ന് എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു.
