ടെഹ്റാൻ : ഇറാനിൽ ആണവ നിലയത്തിലടക്കം ആക്രമണം അഴിച്ചുവിട്ട്
അമേരിക്ക. ഇറാനിൽ നിർമ്മാണം നടക്കുന്ന ഡാർകോവിൻ ആണവ നിലയത്തിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. ഇന്നലെ രാത്രി മുതൽ നടത്തിയ വ്യാപക മിസൈൽ ബോംബിങ്ങിൽ തീര നിരീക്ഷണ സംവിധാനങ്ങൾ, റഡാറുകൾ, നാവിക സംവിധാനങ്ങൾ, മിസൈൽ – ഡ്രോൺ കേന്ദ്രങ്ങൾ എന്നിവ തകർത്തതായി വ്യക്തമാക്കുന്ന ദൃശ്യങ്ങളും അമേരിക്ക പുറത്തുവിട്ടു. ജോർദാനിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തെ തുടർന്നാണ് ഇറാനിൽ അമേരിക്ക വ്യാപക ബോംബാക്രമണം നടത്തിയത്.
ജോർദാനിലെ അമേരിക്കൻ താവളത്തിൽ ഇന്നലെ ഇറാൻ നടത്തിയ ആക്രമണം അമേരിക്കയെ ശരിക്കും ക ഞെട്ടിച്ചിട്ടുണ്ട്. രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും നാലു സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തത് അമേരിക്കക്ക് കടുത്ത ക്ഷീണമായാണ് കണക്കാക്കുന്നത്.
ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, വിഷയത്തിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ എ ഇ എ) മൗനം വെടിയണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. യുഎസ് ആക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ നാല് കപ്പലുകളെ ഇറാൻ തടയുകയും രണ്ട് കപ്പലുകൾക്ക്u നേരെ ആക്രമണം നടത്തുകയും ചെയ്തതായാണ് വിവരം.
സമാധാന ധാരണ ഇനി പാലിക്കേണ്ടതിലെന്ന് തീരുമാനിച്ച് കഴിഞ്ഞെന്നാണ് ഇറാൻ വ്യക്തമാക്കിയത്. അമേരിക്കയ്ക്ക് മേഖലയിൽ സമാധാനത്തോടെ തുടരാൻ കഴിയില്ലെന്ന് ഇറാൻ പരമോന്നത നേതാവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ അന്ത്യശാസനം ഗൗരവത്തിലെടുക്കണമെന്ന് മേഖലയിലെ രാജ്യങ്ങളോട് ഇറാൻ സേനയും മുന്നറിയിപ്പ് നൽകി. അതിർത്തികൾ കടന്നുള്ള കടന്നാക്രമണമെന്ന മുന്നറിയിപ്പ് ഗൗരവത്തിലെടുക്കണമെന്ന് ഗൾഫ് രാജ്യങ്ങളോട് ഇറാൻ നിർദ്ദേശിച്ചതോടെ വരും നാളുകളിൽ പശ്ചിമേഷ്യ അശാന്തിയുടെ വഴിയിലേക്ക് നീങ്ങുമെന്ന് ഉറപ്പായി.
US attacks Iran’s Darkhan nuclear plant; missile-drone-radar systems destroyed, report says
