(Photo Courtesy : X)
ന്യൂഡൽഹി : യുക്രെയ്‌നിലെ ഒഡെസ തുറമുഖത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം. സംഭവത്തിൽ 4 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായുമാണ് റിപ്പോർട്ട്.
അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 17 ജീവനക്കാരുമായി ഗിനിയ-ബിസാവു പതാകയേന്തിയ എംവി ഗോൾഡൻ ലിയോ (MV Golden Leo) എന്ന കപ്പൽ ജൂലൈ 19 വൈകിട്ട് ധാന്യവുമായി ഒഡെസ തുറമുഖത്ത് നിന്ന് യാത്രതിരിച്ചതിന് പിന്നാലെയാണ് ആക്രമണത്തിനിരയായത്.
സംഭവത്തെ ശക്തമായി അപലപിച്ച ഇന്ത്യ, വാണിജ്യ ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്ന കപ്പലുകളെ ലക്ഷ്യമിടുന്നത് അപലപനീയമാണെന്ന് വ്യക്തമാക്കി. സായുധ സംഘട്ടനത്തിനിടയിലും നാവിഗേഷൻ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന ദീർഘകാല നിലപാട് ഇന്ത്യ ആവർത്തിച്ചു.
“ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, നാല് ഇന്ത്യൻ പൗരന്മാർക്ക് ദാരുണമായി ജീവൻ നഷ്ടപ്പെട്ടു. ഒരാളുടെ നില ഗുരുതരമാണ്.” വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. യുക്രെയ്‌നിലെ ഇന്ത്യ എംബസി അധികൃതരുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും ദുരിതബാധിതരെ സഹായിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ഇന്ത്യ അറിയിച്ചു.
പ്രസ്താവനയിൽ ഇന്ത്യ റഷ്യയുടെ പേര് പരാമർശിച്ചിട്ടില്ലെങ്കിലും, ആക്രമണത്തിന് പിന്നിൽ മോസ്കോയാണെന്ന് ഉക്രേനിയൻ അധികൃതർ കുറ്റപ്പെടുത്തുന്നു. ഞായറാഴ്ച ധാന്യവും കയറ്റി ഒഡെസയിൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ഗോൾഡൻ ലിയോ എന്ന ചരക്ക് കപ്പൽ മൂന്ന് റഷ്യൻ ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് ആക്രമിക്കപ്പെടുകയായിരുന്നെന്നാണ് യുക്രെയ്നിയൻ ഉദ്യോഗസ്ഥർ പറയുന്നത്. ആക്രമണത്തിൽ കപ്പലിന് തീപ്പിടിച്ചതായും ഉക്രെയ്ൻ നാവികസേന വ്യക്തമാക്കുന്നു.
ഗിനിയ-ബിസാവു പതാകയേന്തിയ കപ്പലിൽ ഇന്ത്യയിൽ നിന്നും സിറിയയിൽ നിന്നുമുള്ള ജീവനക്കാരാണ് ഉണ്ടായിരുന്നത്. രാത്രി വൈകിയും ജീവനക്കാർക്കായുള്ള രക്ഷാപ്രവർത്തനം തുടർന്നതായി ഉക്രെയ്ൻ തുറമുഖ അതോറിറ്റി അറിയിച്ചു. ഒമ്പത് ക്രൂ അംഗങ്ങളും ഒരു മാരിടൈം പൈലറ്റും കൊല്ലപ്പെട്ടു. 17 ക്രൂ അംഗങ്ങളിൽ എട്ട് പേരെ രക്ഷപ്പെടുത്തി.
എൽഎസ്ഇജിയുടെ ഷിപ്പിംഗ് ഡാറ്റ അനുസരിച്ച്, ഗോൾഡൻ ലിയോ മുംബൈ ആസ്ഥാനമായുള്ള ഓഷ്യൻ ഗ്രേസ് ഷിപ്പിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഫ്രണ്ട്സ് ഷിപ്പിംഗ് കമ്പനി എസ്എയാണ് കപ്പലിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്നത്.
