പൂനെ : പൂനെയിലെ ചന്ദൻനഗറിൽ ആൾക്കൂട്ട വിചാരണ നേരിട്ട് മുൻ സൈനികോദ്യോഗസ്ഥൻ്റെ കുടുംബം. കാർഗിൽ യുദ്ധത്തിലടക്കം പങ്കെടുത്ത സൈനികൻ്റെ കുടുംബത്തിന് നേരെയാണ് അക്രമം. ജയ് ശ്രീ റാം വിളിയോടെ 30 മുതൽ 40 വരെ പേരടങ്ങുന്ന ഒരു സംഘം പോലീസിനൊപ്പം തങ്ങളുടെ വീട് ആക്രമിച്ചെത്തിയതിനെത്തുടർന്ന് ഇന്ത്യൻ പൗരത്വം തെളിയിക്കാൻ നിർബന്ധിതരായി എന്നാണ് പൂനെയിലെ കാർഗിൽ യുദ്ധ സൈനികന്റെ കുടുംബം ആരോപിച്ചത്. ബംഗ്ലാദേശ് പൗരൻമാരാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം. അക്രമികളിൽ സിവിൽ ഡ്രസിലുള്ള പോലീസുകാരും ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. പൂനെയിലെ ചന്ദൻനഗറിൽ ശനിയാഴ്ച രാത്രി 11:30 ഓടെയാണ് സംഭവം.
1999 ലെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത് വിരമിച്ച സൈനികനായ ഹക്കിമുദ്ദീൻ ഷെയ്ഖിന്റെ കുടുംബത്തിന് നേരെയാണ് അതിക്രമം നടന്നത്.
1965, 1971 യുദ്ധങ്ങളിൽ സേവനമനുഷ്ഠിച്ച മറ്റ് രണ്ട് സൈനികരായ ഷെയ്ഖ് നയീമുദ്ദീൻ, ഷെയ്ഖ് മുഹമ്മദ് സലിം എന്നിവരും കുടുംബത്തിൽ ഉൾപ്പെടുന്നു. സൈന്യത്തിൽ സേവനമനുഷ്ടിച്ച ഇവരുടെ മുത്തച്ഛൻ അബ്ദുൾ ഹമീദ് പരം വീര ചക്ര അവാർഡ് ജേതാവുകൂടിയാണ്.
ശനിയാഴ്ച അർദ്ധരാത്രി വീട്ടിൽ അതിക്രമിച്ചു കയറി, ഇന്ത്യൻ പൗരത്വത്തിന്റെ തെളിവ് ആവശ്യപ്പെട്ട് ആക്രമിക്കുകയും അനധികൃത കുടിയേറ്റക്കാരെന്ന് അധിക്ഷേപിക്കുകയും ചെയ്തെന്ന് ആരോപിച്ച സൈനികനും കുടുംബവും അക്രമത്തിന് പിന്നിൽ ബജ്റംഗ്ദൾ പ്രവർത്തകരാണെന്നും വ്യക്തമാക്കി. പരാതിയെ തുടർന്ന് ആറ് പേർക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
കുടുംബാംഗങ്ങളെ പോലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും ഇന്ത്യൻ പൗരൻമാരാണെന്നു വ്യക്തമായതോടെ വിട്ടയച്ചിരുന്നുവെന്ന് പൂണെ പോലീസ് കമ്മിഷണർ അമിതേഷ് കുമാർ പറഞ്ഞു. സൈന്യത്തിൽ എൻജിനീയേഴ്സ് റജിമെന്റിൽ ഹവീൽദാറായിരിക്കെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തയാളാണു ഹക്കീമുദ്ദീൻ ഷെയ്ഖ്.
