തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. തിങ്കളാഴ്ച രാവിലെ ഇഞ്ചക്കലിലെ ഓഫിസിലേക്ക് ഇയാളെ അന്വേഷണ സംഘം വിളിച്ചുവരുത്തുകയായിരുന്നു. പോറ്റിയ്ക്ക് വേണ്ടി 2019-ൽ ദ്വാരപാലക പാളികൾ സന്നിധാനത്തുനിന്ന് ആദ്യം ബംഗളൂരിലേക്കും പിന്നീട് ഹൈദരാബാദിൽ വെച്ച് പാളികൾ നാഗേഷിന് കൈമാറിയതും അനന്തസുബ്രഹ്മണ്യമാണ്. ദേവസ്വം രജിസ്റ്ററിലടക്കം ഒപ്പിട്ടത് ഇയാളാണെന്ന് വിജിലൻസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള സാദ്ധ്യതയുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തിയാണ് അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യുന്നത്. ദ്വാരപാലക പാളികൾ വിവിധ ഇടങ്ങളിൽ എത്തിച്ച് പ്രദർശനത്തിനായി വെക്കുകയും പിന്നീട് ഹൈദരാബാദിൽ വെച്ച് നാഗേഷിന് കൈമാറുകയുമായിരുന്നു.അനന്ത സുബ്രഹ്മണ്യമാണ് ഇതിനെല്ലാം നേതൃത്വം കൊടുത്തതെന്ന് വിജിലൻസിൻ്റെ കണ്ടെത്തലിലുണ്ട്. ദേവസ്വം ബോർഡിലെ ജീവനക്കാരുടെ ഉൾപ്പെടെ 15 ഓളം പേരുടെ വിവരങ്ങളാണ് ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തിന് നൽകിയിട്ടുള്ളത്. നാളെയാണ് കേസിന്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.