ശബരിമല സ്വര്‍ണ്ണക്കവർച്ച കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറമെ രണ്ടാം പ്രതി ദേവസ്വം ബോർഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബുവും അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് പെരുന്നയിലെ വീട്ടിൽ നിന്ന് ബാബുവിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യുന്നതിനായി തിരുവനന്തപുരത്ത് കൊണ്ടുവന്ന മുരാരി ബാബുവിനെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി രണ്ട് ആഴ്ചത്തേക്ക് മുരാരി ബാബുവിനെ റിമാന്‍ഡ് ചെയ്തു.
സ്വര്‍ണ്ണക്കവർച്ചയിലെ അന്വേഷണം ഉണ്ണികൃഷ്ണന്‍ പോറ്റിയിലുംസ്വര്‍ണ്ണപ്പാളിയിലും മാത്രം ഒതുക്കരുതെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിനു ശേഷം ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥ ഗൂഢാലോചനയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചതിൻ്റെ സൂചനയാണ് മുരാരി ബാബുവിന്റെ അറസ്റ്റ്. സ്വര്‍ണക്കവർച്ചയ്ക്ക് വഴിയൊരുക്കിയെന്ന് അന്വേഷണ സംഘം വിലയിരുത്തുന്ന മുരാരി ബാബു രണ്ടു കേസുകളിലും രണ്ടാം പ്രതിയാണ്. 1998ല്‍ ചെമ്പ് പാളികളില്‍ സ്വര്‍ണം പൊതിഞ്ഞെന്നു ധാരണ ഉണ്ടായിട്ടും 2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ ചെമ്പ് പാളിയെന്ന് മുരാരി ബാബു രേഖ ഉണ്ടാക്കിയതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്