പത്തനംതിട്ട : ശബരിമലയില്‍ സ്വർണ്ണക്കവർച്ചക്ക് പിന്നാലെ നിർണ്ണായകമായ രേഖകളും അപ്രത്യക്ഷമായതായി റിപ്പോർട്ട്. വിജയ് മല്യ സ്വര്‍ണ്ണം പൊതിഞ്ഞ രേഖകളാണ് കാണാനില്ലാത്തത്. പ്രത്യേക അന്വേഷണസംഘം ഈ രേഖകൾ ആവശ്യപ്പെട്ടിരുന്നതാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ കണ്ടെത്താനായില്ല.
രേഖകള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാക്കിയില്ല. രേഖകള്‍ കണ്ടെത്താന്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെയും ദേവസ്വം കമ്മീഷണറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ പരിശോധന നടത്തിയെങ്കിലും രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പമ്പയിലും ആറന്‍മുളയിലുമുള്‍പ്പടെ പരിശോധനകള്‍ നടത്തിയിരുന്നു. ഇതില്‍ ദുരൂഹത സംശയിക്കുന്ന നിലവിലെ ദേവസ്വം ബോര്‍ഡ് ഇവ ഏതെങ്കിലും തരത്തില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നും ആശങ്ക പങ്കു വെക്കുന്നു.
അതേസമയം, ശബരിമല സ്വര്‍ണ്ണക്കവർച്ചയില്‍ രണ്ടാം പ്രതിയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവിനെ എസ്ഐടി കസ്റ്റഡിയില്‍ വാങ്ങും. എസ്‌ഐടി നല്‍കിയ പ്രൊഡക്ഷന്‍ വാറൻ്റ് റാന്നി മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 30 വരെയാണ്. അത് തീരും മുന്‍പ് ഇരുവരെയും ഒന്നിച്ച് തെളിവെടുപ്പ് നടത്തുകയെന്ന ലക്ഷ്യമാണ് എസ്‌ഐടിയ്ക്കുള്ളത്. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും ആലോചിക്കുന്നുണ്ട്. ദ്വാരപാലക പാളികളിലെ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ രണ്ടാം പ്രതിയായ മുരാരി ബാബു, സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ പുറത്തേക്കുകൊണ്ടുപോയ കേസില്‍ ആറാം പ്രതിയാണ്. മുരാരി ബാബു തട്ടിപ്പിന് പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
