ന്യൂഡൽഹി : യുഎസ്-ഇന്ത്യ വ്യാപാര കരാർ അനിശ്ചിതത്വത്തിൽ നിൽക്കെ, യുഎസ് പയർവർഗ്ഗങ്ങൾക്ക് തീരുവ ചുമത്തി ഇന്ത്യ. ഇന്ത്യൻ ഉല്ലന്നങ്ങൾക്ക് കഴിഞ്ഞ വർഷം ട്രംപ് ഏർപ്പെടുത്തിയ ശിക്ഷാപരമായ 50% താരിഫുകൾക്കുള്ള മറുപടിയായിട്ടാണ് ഇതിനെ വ്യാഖ്യാനിക്കപ്പെടുന്നത്.
ഈ തീരുമാനം യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകളെ കൂടുതൽ സങ്കീർണ്ണമാക്കാനാണ് സാദ്ധ്യതയെന്നും വിലയിരുത്തപ്പെടുന്നു.
ഇതിനിടെ തന്നെ, രണ്ട് അമേരിക്കൻ സെനറ്റർമാർ ഇതിനുള്ള ‘വെടിമരുന്നി’ട്ടതായും റിപ്പോർട്ടുണ്ട്. യുഎസ് പയർവർഗ്ഗങ്ങൾക്ക് ഇറക്കുമതി തീരുവ ചുമത്തിയത് അന്യായമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കത്തെഴുതിയതായാണ് വിവരം
കഴിഞ്ഞ വർഷം ഒക്ടോബർ 30 ന് ഇന്ത്യ യുഎസ് പയറിന് 30% തീരുവ ചുമത്തിയതായും നവംബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വന്നതായുമാണ് ട്രംപിനയച്ച കത്തിൽ സെനറ്റർമാരായ നോർത്ത് ഡക്കോട്ടയിൽ നിന്നുള്ള കെവിൻ ക്രാമറും മൊണ്ടാനയിൽ നിന്നുള്ള സ്റ്റീവ് ഡെയ്ൻസും ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുമായി ഉണ്ടാക്കാനിടയുള്ള ഏതെങ്കിലും വ്യാപാര കരാറിന് മുമ്പ് അമേരിക്കൻ പയർവർഗ്ഗങ്ങൾക്ക് മികച്ച വിപണി പ്രവേശനം ഇന്ത്യയിൽ ഉറപ്പാക്കണമെന്നും സെനറ്റർമാർ ട്രംപിനോട് ആവശ്യപ്പെട്ടു.
“യുഎസിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന മഞ്ഞ പയറുകൾക്ക് 30% തീരുവ ചുമത്തുമെന്ന് ഒക്ടോബർ 30 ന് പ്രഖ്യാപിയ്ക്കുകയും നവംബർ 1 മുതൽ താരിഫ് പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു. അന്യായമായ ഇന്ത്യൻ താരിഫുകളുടെ ഫലമായി ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ യുഎസ് പയർവർഗ്ഗകർഷകർക്ക് കാര്യമായ മത്സരം നേരിടേണ്ടി വരുന്നു,” – ജനുവരി 16 ന് ട്രംപിന് എഴുതിയ കത്തിൽ സെനറ്റർമാർ പറയുന്നതിങ്ങനെ.
അമേരിക്കയിലെ ഏറ്റവും കൂടുതൽ പയറും പയർവർഗ്ഗങ്ങളും ഉത്പാദിപ്പിക്കുന്ന നോർത്ത് ഡക്കോട്ട, മൊണ്ടാന തുടങ്ങിയ കാർഷിക സംസ്ഥാനങ്ങൾക്ക് ഈ വിഷയം പ്രധാനമാണ്. അതേസമയം, ലോകത്തിലെ ഏറ്റവും വലിയ പയർവർഗ്ഗ ഉപഭോക്താവാണ് ഇന്ത്യ. ആഗോള ഉപഭോഗത്തിന്റെ ഏകദേശം 27% ഇന്ത്യയാണ്.
“ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പയർവർഗ്ഗങ്ങൾ പയർ, കടല, ഉണക്ക ബീൻസ്, പയർ എന്നിവയാണ്. എന്നിട്ടും, അമേരിക്കൻ പയർവർഗ്ഗ വിളകൾക്ക് അവർ ഗണ്യമായ തീരുവ ചുമത്തിയിട്ടുണ്ട്.” സെനറ്റർമാർ ആരോപിക്കുന്നു
