ദിസ്പുർ : ഹിമന്ത ബിശ്വ ശർമ്മ ഇപ്പോൾ ബിജെപിയുടെ അസം മുഖ്യമന്ത്രി. 2021- ൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതാണ്. ഇതിന് മുൻപെ താൻ അസമിൻ്റെ മുഖ്യമന്ത്രിയാവേണ്ടതായിരുന്നു എന്നാണ് ഹിമന്ത ബിശ്വ ശർമ്മ പറയുന്നത്. 2014-ൽ അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ സോണിയാ ഗാന്ധി അനുമതി നൽകിയിരുന്നുവെന്നാണ് ശർമ്മയുടെ വെളിപ്പെടുത്തൽ. അന്ന് 58 കോൺഗ്രസ് എം.എൽ.എമാർ തന്നെ പിന്തുണച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ രാഹുൽ ഗാന്ധിയുടെ ഇടപെടൽ മൂലം ഈ തീരുമാനം അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നാണ് ശർമ്മ ആരോപിയ്ക്കുന്നത്.
കാമാഖ്യ ക്ഷേത്രത്തിലെ അന്നത്തെ അംബുബാച്ചി മേളയ്ക്ക് ശേഷം ജൂൺ മാസത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ താൻ ഒരുങ്ങിയിരുന്നതാണ്. സോണിയാ ഗാന്ധിയെ ഇക്കാര്യം അറിയിയ്ക്കുകയും ചെയ്തിരുന്നു.
2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അന്നത്തെ മുഖ്യമന്ത്രി തരുൺ ഗോഗോയിയെ മാറ്റി തന്നെ ആ സ്ഥാനത്ത് എത്തിക്കാൻ ഒരു വിഭാഗം എം.എൽ.എമാർ ശ്രമമായിരുന്നു ഇതിന് പിന്നിൽ. എന്നാൽ അന്ന് യു.എസിയിലായിരുന്ന രാഹുൽ ഗാന്ധി പാർട്ടി നേതാക്കളെ ഫോണിൽ വിളിച്ചതോടെ സാഹചര്യം പൂർണ്ണമായും മാറിമറിഞ്ഞു – ശർമ്മ തുടർന്നു
ഈ സംഭവത്തിൽ തനിക്ക് അന്ന് വളരെയധികം വിഷമം തോന്നിയെങ്കിലും ഇപ്പോൾ എല്ലാം നല്ലതിനാണെന്ന് വിശ്വസിക്കുന്നതായി ഹിമന്ത വ്യക്തമാക്കി. 2021-ൽ ബി.ജെ.പി മുഖ്യമന്ത്രിയായതോടെ അസമിനെയും സനാതന ധർമ്മത്തെയും പൂർണ്ണഹൃദയത്തോടെ സേവിക്കാൻ അവസരം ലഭിച്ചുവെന്നും കോൺഗ്രസിൽ ആയിരുന്നെങ്കിൽ ഇത് സാദ്ധ്യമാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ തുടർന്നാൽ ലഭിക്കുമായിരുന്നതിനേക്കാൾ വലിയ കാര്യങ്ങളാണ് ദൈവം തനിക്ക് നൽകിയതെന്നും ഭാവിയിൽ ഒരു പുസ്തകം എഴുതുകയാണെങ്കിൽ ഈ നാടകീയ സംഭവങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
