ദിസ്‌പൂർ : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ നടത്തിയ പരാമർശങ്ങളിൽ മുൻകൂർ ജാമ്യം തേടി കോൺഗ്രസ് നേതാവ് പവൻഖേര. റിനികി നൽകിയ പരാതിയിൽ അസം പോലീസ് ഖേരയ്ക്കെതിരെ കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി ഖേര തെലങ്കാന ഹൈക്കോടതിയെ സമീപിച്ചത്. അസമിലെ കോടതിയെ സമീപിക്കാൻ ട്രാൻസിറ്റ് മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. വ്യാഴാഴ്ച വാദം കേൾക്കാനായി ഹർജി ലിസ്റ്റ് ചെയ്തിട്ടുണ്ട്.
വ്യാജരേഖ ചമയ്ക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് ഖേരക്കെതിരെ കേസെടുത്തതെന്ന് ക്രൈം ഡിസിപി ദേബാജിത് നാഥ് പറഞ്ഞു. ഹിമന്ത ബിശ്വ ശർമ ഭാര്യ റിനികി ഭൂയാൻ ശർമയ്ക്ക് രണ്ട് മുസ്ലീം രാഷ്ട്രങ്ങളുടേതുൾപ്പടെ മൂന്ന് പാസ്പോർട്ടുകൾ ഉണ്ടെന്നായിരുന്നു ഖേരയുടെ ആരോപണം. എന്നാൽ, വ്യാജ രേഖകൾ കാണിച്ചാണ് ഖേരയുടെ ആരോപണമെന്നും പാക്കിസ്ഥാനിലെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ നൽകിയ രേഖയാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്നുമാണ് ഹിമന്തയുടെ വിശദീകരണം.
