ന്യൂഡൽഹി : അഹമ്മദാബാദിൽ 2025 ജൂണിൽ 241 പേരുടെ മരണത്തിന് കാരണമായ വിമാനദുരന്തത്തിൽ തെറ്റുപറ്റിയത് പൈലറ്റിനെന്ന് ഇറ്റാലിയൻ പത്രം. ഇന്ധന സ്വിച്ച് പൈലറ്റ് മന:പ്പൂർവ്വം ഓഫ് ചെയ്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന അന്വേഷണ റിപ്പോർട്ട് ഉദ്ധരിച്ചാണ് ഇറ്റാലിയൻ പത്രമായ ‘കൊറിയേരെ ഡെല്ല സാറ’ ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ, ഔദ്യോഗികമായി ഇത്തരം നിഗമനങ്ങളൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പൈലറ്റുമാരിൽ ഒരാൾ രണ്ട് എഞ്ചിൻ ഫ്യൂവൽ സ്വിച്ചുകളും ബോധപൂർവ്വം ഓഫ് ചെയ്തതാണ് ബോയിംഗ് 787 ഡ്രീംലൈനർ തകരാൻ കാരണമെന്ന് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥർ അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കാൻ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. രണ്ട് എഞ്ചിനുകളുടെയും പവർ ഒരേസമയം നഷ്ടപ്പെട്ടതിന് സാങ്കേതിക തകരാറുകൾ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.
വിമാനം അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ ഫ്യൂവൽ സ്വിച്ചുകൾ ഓഫ് ചെയ്തതാണ് അപകടകാരണമെന്ന് റിപ്പോർട്ട് പറയുന്നു. യുഎസിൽ നടത്തിയ സിമുലേറ്റർ പരിശോധനകളിൽ സാങ്കേതിക തകരാർ മൂലം രണ്ട് എഞ്ചിനുകളും ഇത്തരത്തിൽ നിലയ്ക്കുന്ന സാഹചര്യം സൃഷ്ടിച്ചിട്ടില്ല. അതിനാൽ മനുഷ്യ ഇടപെടൽ മാത്രമാണ് ഏക സാദ്ധ്യതയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അപകടം നടന്ന് ഒരു മാസത്തിന് ശേഷം പുറത്തുവന്ന പ്രാഥമിക റിപ്പോർട്ടിൽ സ്വിച്ചുകൾ മാറ്റിയതിനെത്തുടർന്ന് എഞ്ചിൻ കരുത്ത് നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ എന്തുകൊണ്ടാണ് സ്വിച്ചുകൾ മാറ്റിയത് എന്ന് അതിൽ വ്യക്തമാക്കിയിരുന്നില്ല. കോക്പിറ്റില്‍ നിന്നുള്ള സംഭാഷണങ്ങള്‍ മാത്രമായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. എന്തിനാണ് ഇന്ധന സ്വിച്ച് ഓഫാക്കിയതെന്ന് ഒരു പൈലറ്റ് ചോദിക്കുമ്പോള്‍, താൻ ചെയ്തില്ലെന്ന് മറ്റൊരു പൈലറ്റ് മറുപടി നല്‍കുന്നതായിരുന്നു ഓഡിയോ. എന്നാൽ ഇന്ത്യൻ അധികൃതരെ ഉദ്ധരിച്ചുകൊണ്ട് പൈലറ്റാണ് അപകടത്തിന് പിന്നിലെന്ന് ഇറ്റാലിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരാനായി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്തിമ റിപ്പോർട്ട് പുറത്തുവരേണ്ടതുണ്ട്.
റിപ്പോർട്ട് പ്രകാരം, ‘പൈലറ്റ് മോണിറ്ററിംഗ്’ ആയിരുന്ന ക്യാപ്റ്റൻ സുമീത് സബർവാളിലേക്കാണ് അന്വേഷണം നീളുന്നത്. ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറാണ് ആ സമയം വിമാനം പറത്തിയിരുന്നത്. ഡാറ്റ പരിശോധനയിൽ ആദ്യം ഇടത് എഞ്ചിനും പിന്നീട് വലത് എഞ്ചിനും ഓഫായതായി കണ്ടെത്തി. ക്യാപ്റ്റൻ ഇടതുവശത്താണ് ഇരിക്കുന്നത് എന്നത് ഇതിനോട് ചേർന്നുനിൽക്കുന്നു. അവസാന നിമിഷങ്ങളിൽ ഫസ്റ്റ് ഓഫീസർ വിമാനം ഉയർത്താൻ ശ്രമിച്ചെങ്കിലും ക്യാപ്റ്റന്റെ ഭാഗത്തുനിന്നുള്ള നിയന്ത്രണങ്ങൾ നിഷ്ക്രിയമായിരുന്നുവെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.
ഇറ്റാലിയൻ റിപ്പോർട്ട് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിദേശ മാധ്യമങ്ങൾ പൈലറ്റുമാരെ ബലിയാടാക്കാൻ ശ്രമിക്കുകയാണെന്ന് പലരും ആരോപിച്ചു. ഇന്ത്യൻ കൊമേഴ്‌സ്യൽ പൈലറ്റ്‌സ് അസോസിയേഷൻ നേരത്തെ തന്നെ ഇത്തരം ആരോപണങ്ങളെ ശക്തമായി എതിർത്തിരുന്നു. ഇത്തരം ആരോപണങ്ങൾക്കെതിരെ പൈലറ്റ് സുമിത്ത് സബർവാളിൻ്റെ പിതാവും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
