ന്യൂഡൽഹി : പറക്കാനുള്ള യോഗ്യത സർട്ടിഫിക്കറ്റ് (എയർവർത്തിനസ് റിവ്യൂ സർട്ടിഫിക്കറ്റ്) ഇല്ലാതെ സർവ്വീസ് നടത്തിയതിന് എയർ ഇന്ത്യയ്ക്ക് 110,350 ഡോളർ (ഏകദേശം ഒരു കോടി രൂപ) പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ. ഈ വീഴ്ച എയർലൈനിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ കൂടുതൽ നഷ്ടപ്പെടുത്തിയെന്നും രഹസ്യ ഉത്തരവിൽ പറയുന്നു. എട്ട് തവണയാണ് ഇത്തരത്തിൽ എയർവർത്തിനസ് റിവ്യൂ സർട്ടിഫിക്കറ്റ് ഇല്ലാതെ എയർ ഇന്ത്യ സർവ്വീസ് നടത്തിയതെന്നത് ഭീതിതമായ വാർത്തയാണ്.
നവംബർ 24 നും 25 നും ഡൽഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവയ്ക്കിടയിൽ ഒന്നിലധികം സെക്ടറുകളിൽ നിർബന്ധിത എയർവർത്തിനസ് റിവ്യൂ സർട്ടിഫിക്കറ്റ് (ARC) ഇല്ലാതെ യാത്രക്കാരെ പറത്തിയ എയർബസ് A320 യ്ക്കാണ് പിഴ ചുമത്തിയത്. ഒരു വിമാനം സുരക്ഷാ, അനുസരണ പരിശോധനകൾ പാസാക്കിയതിന് ശേഷം റെഗുലേറ്റർ വർഷം തോറും ARC പുറപ്പെടുവിക്കുന്നു
“ഈ സംഭവം “പൊതുജനവിശ്വാസം കൂടുതൽ നഷ്ടപ്പെടുത്തി എന്നും സ്ഥാപനത്തിന്റെ സുരക്ഷാ പാലനത്തെ പ്രതികൂലമായി ബാധിച്ചു” എന്നുമാണ് ഫെബ്രുവരി 5 ന് പുറപ്പെടുവിച്ച രഹസ്യ പിഴ ഉത്തരവിൽ, ഇന്ത്യൻ അധികൃതർ എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസണെ അറിയിച്ചത്. ഒപ്പം, എയർ ഇന്ത്യയുടെ ഉത്തരവാദിത്തമുള്ള മാനേജർ മേൽപ്പറഞ്ഞ വീഴ്ചകൾക്ക് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നു എന്ന് വിൽസണെ പരാമർശിച്ച് ഡിജിസിഎ ജോയിന്റ് ഡയറക്ടർ ജനറൽ മനീഷ് കുമാറിൻ്റെ റിപ്പോർട്ടുമുണ്ട്. 30 ദിവസത്തിനുള്ളിൽ ഒരു കോടി രൂപ പിഴ അടയ്ക്കാനാണ് എയർലൈനിനോട് നിർദ്ദേശിച്ചിട്ടുള്ളത്.
കഴിഞ്ഞ വർഷം ജൂണിൽ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് 260 പേരുടെ മരണത്തിനിടയാക്കിയ ബോയിംഗ് ഡ്രീംലൈനർ വിമാനം തകർന്നുവീണ് ഉണ്ടായ ഏറ്റവും വലിയ വ്യോമയാന ദുരന്തത്തെത്തുടർന്ന് എയർ ഇന്ത്യയ്‌ക്കെതിരെ ശക്തമായ പരിശോധനകൾ നടക്കുന്നതിനിടെയാണ് റെഗുലേറ്ററുടെ നടപടി എന്നതും ശ്രദ്ധേയം.
