ബംഗളൂരു : പ്രമുഖ ഡിജിറ്റൽ കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്കാർട്ട് ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തേയ്ക്കും കടന്നുവരുന്നു. നിലവിൽ, സോമാറ്റോയും സ്വിഗ്ഗിയും ആധിപത്യം പുലർത്തുന്ന മേഖലയിൽ തുടക്കത്തിൽ, ബംഗളൂരുവിലാണ് ഫ്ലിപ്കാർട്ട് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിയ്ക്കുക. ജൂൺ മാസത്തോടെ തുടക്കം കുറിച്ച് 2026 അവസാനത്തോടെയോ അടുത്ത വർഷം ആദ്യമോ രാജ്യത്താകെ ശൃംഖല വിപുലീകരിക്കാനുമാണ് പദ്ധതി.
ഇന്ത്യയിൽ ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന് 9 ബില്യൺ ഡോളർ വിപണി വിഹിതമാണുള്ളത്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ വിപണിയുടെ സാദ്ധ്യതകളെ കൃത്യമായി ഉപയോഗപ്പെടുത്താനാണ് വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ട് ലക്ഷ്യമിടുന്നത്. രണ്ട് വർഷം മുൻപ് തന്നെ ഫുഡ് ഡെലിവറി രംഗത്തേക്ക് പ്രവേശിക്കാൻ ഫ്ലിപ്കാർട്ട് ശ്രമം നടത്തിയിരുന്നെങ്കിലും പല കാരണങ്ങൾ കൊണ്ട് അത് വേണ്ടത്ര ഫലം കാണാതെപോയി.
ഇന്ത്യയുടെ ഓൺലൈൻ ഫുഡ് ഡെലിവറി വിപണിയിൽ ശക്തമായ മത്സരം നിലനിൽക്കുന്നുണ്ടെങ്കിലും പുതിയ പദ്ധതികളുമായി രംഗത്തിറങ്ങിയാൽ അത് വിജയിപ്പിച്ചെടുക്കാൻ പറ്റിയ സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ഫ്ലിപ്കാർട്ടിൻ്റെ നിഗമനം. 2030 ഓടെ ഏകദേശം 25 ബില്യൺ ഡോളറായി ഈ വിപണി വളരുമെന്നുള്ള ജെഫറീസിൻ്റെ പ്രവചനവും മുന്നോട്ടു നീങ്ങാനുള്ള അവരുടെ തീരുമാനത്തിന് പ്രചോദനമായി.
.
