ചെന്നൈ : തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും പുറത്താക്കപ്പെട്ട എഐഎഡിഎംകെ നേതാവുമായ ഒ പനീർസെൽവം ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിൽ (ഡിഎംകെ) ചേർന്നു. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്ത് എംകെ സ്റ്റാലിൻ അദ്ദേഹത്തെ പാർട്ടിയിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ഡിഎംകെയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് ഈ രാഷ്ട്രീയ കൂടിചേരലുകളെന്ന് വൃത്തങ്ങൾ അറിയിച്ചു. ഡിഎംകെയെ സംബന്ധിച്ചിടത്തോളം പനീർശെൽവത്തിന്റെ വരവ് തെക്കൻ തമിഴ്‌നാട്ടിൽ, പ്രത്യേകിച്ച് പനീർസെൽവം സ്വാധീനം നിലനിർത്തുന്ന തേവർ ഭൂരിപക്ഷ മേഖലകളിൽ പിന്തുണ ഉറപ്പിക്കാനുള്ള തന്ത്രപരമായ നീക്കമായിട്ടാണ് കാണപ്പെടുന്നത്. ഈ സംഭവവികാസം എഐഎഡിഎംകെയുടെ പരമ്പരാഗത വോട്ട് അടിത്തറ വിഭജിക്കുന്നതിലൂടെയും അസംതൃപ്തരായ കേഡർമാരെ ആകർഷിക്കുന്നതിലൂടെയും അതിനെ കൂടുതൽ ദുർബലപ്പെടുത്തും. തനിക്കൊപ്പമുള്ള പ്രവർത്തകരുമായി നിരവധി തവണ കൂടിയാലോചനകൾ നടത്തിയതിനു ശേഷമാണ് ഈ നീക്കമെന്ന് പനീർസെൽവം പറയുന്നു.
മൂന്ന് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയും മുൻ എഐഎഡിഎംകെ മേധാവി ജെ ജയലളിതയുടെ ദീർഘകാല വിശ്വസ്തനുമായ പനീർശെൽവം, 2016 ൽ അവരുടെ മരണശേഷം പാർട്ടിക്കുള്ളിൽ കടുത്ത അധികാര പോരാട്ടത്തിൽ ഏർപ്പെട്ടിരുന്നു. എടപ്പാടി കെ പളനി സ്വാമിയും മായുള്ള മത്സരം എഐഎഡിഎംകെയിൽ പിളർപ്പിന് കാരണമായി. ഒടുവിൽ ഒപിഎസിന് സംഘടനാ നിയന്ത്രണവും രാഷ്ട്രീയ അടിത്തറയും നഷ്ടപ്പെട്ടു.
എഐഎഡിഎംകെയിൽ നിന്ന് ഒറ്റപ്പെടുകയും പാർട്ടി നേതൃത്വവുമായുള്ള നീണ്ട തർക്കത്തെ തുടർന്ന് പുറത്താക്കപ്പെടുകയും ചെയ്ത ശേഷം പനീർസെൽവം സ്വതന്ത്രമായ ഒരു രാഷ്ട്രീയ സ്വത്വം നിലനിർത്താൻ പാടുപെടുന്നതിനിടയിലാണ് പനീർസെൽവത്തിൻ്റെ ഡിഎംകെ പ്രവേശനം.
കഴിഞ്ഞ വർഷം ജൂലൈയിൽ തന്നെ ബിജെപി നയിക്കുന്ന എൻഡിഎയിൽ നിന്ന് വേർപിരിയാൻ തീരുമാനിച്ച പനീർശെൽവം വിഭാഗം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ട് പാർട്ടിയുമായി വീണ്ടും ഒന്നിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പാർട്ടിയിലേക്ക് തിരികെ പ്രവേശിപ്പിക്കാനുള്ള സാദ്ധ്യത എടപ്പാടി കെ പളനി സ്വാമി തള്ളിക്കളഞ്ഞിരുന്നു
