കൊല്ലം : രാജ്യത്ത് അനധികൃതമായി പ്രവേശിക്കുകയും താമസിക്കുകയും ചെയ്ത ബംഗ്ലാദേശ് പൗരൻ പരിമൾ ദാസി(21) നെ ഞായറാഴ്ച കൊല്ലത്ത് അറസ്റ്റ് ചെയ്ത് പോലീസ്. പശ്ചിമ ബംഗാൾ വഴി അനധികൃതമായാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നത്. വ്യാജ വിലാസം ഉപയോഗിച്ച് പ്രാദേശിക ഏജന്റുമാരുടെ സഹായത്തോടെ വ്യാജ ആധാർ കാർഡും ഇയാൾ നേടിയെടുത്തതായും പോലീസ് കണ്ടെത്തി.
വ്യാജ ആധാർ കാർഡ് ലഭിക്കാൻ സഹായിച്ച ഏജന്റിനെയും കേസിൽ പ്രതിയാക്കി. വിദേശ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ദാസിനെതിരെ വ്യാജരേഖ ചമച്ചതിനും കേസെടുത്തിട്ടുണ്ട്. നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിലെടുക്കുമെന്ന് കൊല്ലം എസിപി എസ് ഷെരീഫ് പറഞ്ഞു.
കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. കൊല്ലം സിറ്റി പോലീസ് നടത്തിയ ‘സുരക്ഷിത തീരം’ എന്ന പരിശോധനാ ഡ്രൈവിനിടെയാണ് ദാസിനെ അറസ്റ്റ് ചെയ്തത്. തെക്കൻ ജില്ലയിലെ തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന കുടിയേറ്റ തൊഴിലാളികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഡ്രൈവ് ആരംഭിച്ചിട്ടുണ്ടെന്ന് പോലിസ് വ്യക്തമാക്കി. ഈ രീതിയിൽ ഇതുവരെ 1,300 ഓളം കുടിയേറ്റ തൊഴിലാളികളുടെ രേഖകൾ പരിശോധിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
കുടിയേറ്റ തൊഴിലാളികളുടെ താമസ വിലാസം, ജോലിസ്ഥലം, തൊഴിലുടമയുടെ വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് സമഗ്രമായ ഒരു ഡാറ്റാബേസ് തയ്യാറാക്കുക എന്നതാണ് ‘സുരക്ഷിത തീരം’ എന്ന പദ്ധതിയുടെ ലക്ഷ്യം. ഈ വിവരങ്ങളത്രയും ഒരു കേന്ദ്രീകൃത സംവിധാനത്തിൽ സൂക്ഷിക്കും.
സ്ഥിരീകരണ ആവശ്യങ്ങൾക്കായി, ആധാർ പ്രാമാണീകരണവും ബയോമെട്രിക് മെഷീനുകളും ഉപയോഗിക്കുന്നു.
മത്സ്യബന്ധന ബോട്ടുകളിൽ ജോലി ചെയ്യുന്ന അന്തർസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കുന്നതിനും, തീരദേശ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും, ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികളെ തിരിച്ചറിയുന്നതിനും ഈ പദ്ധതി സഹായകമാണ്. ബംഗ്ലാദേശ് പൗരന്റെ അറസ്റ്റിനെത്തുടർന്ന്, കൊല്ലം തീരത്ത് കൂടുതൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി വരും ദിവസങ്ങളിൽ പരിശോധനകൾ ശക്തമാക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.