കൊച്ചി : ഭിന്നശേഷി യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ യുവതിയും സംഘവും അൽപ്പം പോലും കൂസലില്ലാതെയാണ് പോലീസിനെയും മാധ്യമങ്ങളെയും നേരിട്ടത്. പോലീസ് സ്റ്റേഷനിൽ വെച്ച് ന്യൂസ് ഫോട്ടോഗ്രാഫർമാർക്ക് മുന്നിലേക്ക് വന്ന് വിവിധ രീതിയിൽ ഫോട്ടോയെടുക്കാൻ നിന്ന് കൊടുക്കാൻ മടിക്കാണിക്കാത്ത സഫ്ന, നല്ല ഫോട്ടോകൾ എടുക്കാൻ ഫോട്ടോഗ്രാഫർമാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സംസാരിക്കാനും കേൾവിശേഷിയുമില്ലാത്ത യുവാവിനെയാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് കൊച്ചി പനമ്പിള്ളി നഗർ സൗത്ത് പാലത്തിനടുത്തുള്ള ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സഫ്നയും സംഘവും മർദ്ദിച്ച് അവശനാക്കിയത്.
ഈ മാസം 22ന് നടന്ന സംഭവത്തിൽ ഒന്നാം പ്രതിയായസഫ്നയടക്കം അഞ്ച് പ്രതികളാണുള്ളത്. അതിൽ നാല് പേരും അറസ്റ്റിലായെന്ന് പോലീസ് പറഞ്ഞു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കൊല്ലം നല്ലില സ്വദേശിയായ യുവാവും സഫ്നയും തമ്മിൽ കുറച്ച് കാലമായി ബന്ധമുണ്ടായിരുന്നു. സംഭവ ദിവസം വൈകുന്നേരം ഒരുമിച്ച് പുറത്ത് പോകാമെന്ന് പറഞ്ഞാണ് യുവാവിനെ വിളിച്ച് വരുത്തിയത്. എന്നാൽ, മുൻകൂട്ടി ആസൂത്രണം ചെയ്ത് പനമ്പിള്ളി നഗർ സൗത്ത് പാലത്തിനടുത്തുള്ള ഹോട്ടലിലേക്ക് യുവാവിനെ സഫ്ന എത്തിയ്ക്കുകയായിരുന്നു. വൈകുന്നേരം ആറര മണിയോടെ യുവാവ് ഹോട്ടൽ മുറിയിലെത്തി.
ഇതിനിടെ ശുചിമുറിയിൽ ഒളിച്ചിരുന്ന രണ്ട് പേരും പുറത്ത് നിന്നെത്തിയ മറ്റ് രണ്ട് പേരും ചേർന്ന് മാരകായുധങ്ങളുമായി യുവാവിനെ ആക്രമിച്ചു. നഗ്നദൃശ്യങ്ങൾ പകർത്താനായിരുന്നു സംഘത്തിന്‍റെ പരിപാടി. യുവാവ് വഴങ്ങാതായതോടെ പ്രതികൾ മാറിമാറി മുഖത്ത് അടിക്കുകയും മുതുകിൽ ചവിട്ടുകയും ടോർച്ച് ഉപയോഗിച്ച് യുവാവിന്‍റെ വലത് കൈപ്പത്തിയിൽ മറ്റും മർദ്ദിയ്ക്കുകയും ചെയ്തു. ശേഷം യുവാവിന്‍റെ നഗ്ന ചിത്രങ്ങൾ പ്രതികൾ പകർത്തിയതായും എഫ്.ഐ.ആറിൽ പറയുന്നുണ്ട്.
