ശ്രീനഗർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങാൻ ഒരുങ്ങവെയാണ് അക്രമി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിയുതിർത്തത്. ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിയെ കീഴപ്പെടുത്തി. സംഭവസമയം ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി സുരിന്ദർ ചൗധരിയും ഫറൂഖ് അബ്ദുള്ളയ്ക്കൊപ്പം ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഫറൂഖ് അബ്ദുള്ള രക്ഷപ്പെട്ടതെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
വിവാഹ ചടങ്ങ് നടക്കുന്ന ഹാളിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തിൽ നടന്നുപോകവെ ആണ് ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം ഉണ്ടായത്. പിടികൂടിയ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് ചോദ്യം ചെയ്യുകയാണ്. ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷൻ കൂടിയായ ഫറൂഖ് അബ്ദുള്ളയ്ക്കും ഉപമുഖ്യമന്ത്രി സുരിന്ദർ ചൗധരിക്കും പരിക്കുകളില്ല.
സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ ജമ്മു കശ്മീർ മുഖ്യമന്ത്രിയും ഫറൂഖ് അബ്ദുള്ളയുടെ മകനുമായ ഒമർ അബ്ദുള്ള പിതാവ് അപകടത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് എക്സിലൂടെ അറിയിച്ചു.
“അല്ലാഹു വലിയവനാണ്. എന്റെ പിതാവ് ഒരു വലിയ അപകടത്തിൽ നിന്നാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വ്യക്തമല്ല, എങ്കിലും ലഭ്യമായ വിവരമനുസരിച്ച്, ലോഡ് ചെയ്ത പിസ്റ്റളുമായി ഒരാൾ വളരെ അടുത്തുവരുകയും വെടിയുതിർക്കുകയും ചെയ്തു. പേഴ്സണൽ സെക്യൂരിറ്റി ടീമിന്റെ അവസരോചിതമായ ഇടപെടൽ മൂലമാണ് വെടിയുണ്ട ലക്ഷ്യം തെറ്റിയതും ആ വധശ്രമം പരാജയപ്പെട്ടതും. സെഡ് പ്ലസ് വിഭാഗത്തിൽപ്പെട്ട എൻഎസ്ജി സുരക്ഷയുള്ള ഒരു മുൻ മുഖ്യമന്ത്രിയുടെ ഇത്രയടുത്തെത്താൻ ഒരാൾക്ക് എങ്ങനെ സാധിച്ചു എന്നത് ഉൾപ്പെടെ നിരവധി ചോദ്യങ്ങൾ ഇപ്പോൾ അവശേഷിക്കുന്നുണ്ട്”- ഒമർ അബ്ദുള്ള വ്യക്തമാക്കി.
