ബംഗളൂരു : കർണാടകയിൽ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ അറസ്റ്റിൽ. ഷിരാഹട്ടി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ചന്ദ്രു ലമണിയേയാണ് കർണാടക ലോകായുക്ത കയ്യോടെ അറസ്റ്റ് ചെയ്തത്. ഗദഗ് ജില്ലയിലെ ചെറുകിട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനത്തിന് അനുമതി നൽകുന്നതിനായി വിജയ് പൂജാർ എന്ന കരാറുകാരനോട് 11 ലക്ഷം രൂപ ചന്ദ്രു കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ഇതിൽ അഞ്ചുലക്ഷം വാങ്ങുന്നതിനിടെയാണ് പിടിയിലായതെന്ന് ലോകായുക്ത ഉദ്യേഗസ്ഥർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രുവിന്റെ രണ്ട് പേഴ്‌സണൽ അസിസ്റ്റന്റുമാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചന്ദ്രു കൈക്കൂലി ആവശ്യപ്പെട്ടതിന് പിന്നാലെ കരാറുകാരൻ അധികൃതരെ സമീപിക്കുകയായിരുന്നു. ചന്ദ്രുവിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ വെച്ചായിരുന്നു പണം കൈമാറ്റം നടന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് ആശുപത്രിയിൽ വെച്ച് പണം സ്വീകരിക്കുന്നതിനിടയിൽ ചന്ദ്രുവിനെ ലോകായുക്ത അധികൃതർ
പിടികൂടുകയുമായിരുന്നു.
