തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരരെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
രാജീവരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരുന്നത്. ശബരിമല താന്ത്രികാവകാശമുള്ള താഴമൺ കുടുംബാംഗമായ കണ്ഠര് രാജീവരെ വെള്ളിയാഴ്ച പുലർച്ചെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി അഞ്ചുമണിക്കൂറോളം ചോദ്യംചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. . സ്വർണ്ണപ്പാളികൾ ഇളക്കിയെടുക്കുന്നത് ആചാരലംഘനമാണെന്ന് അറിയാമായിട്ടും തന്ത്രി അതിന് ഒത്താശചെയ്‌തെന്നാണ് പ്രത്യേക അന്വേഷണസംഘം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
ഒന്നാംപ്രതി ഉണ്ണികൃഷ്ണൻപോറ്റിക്ക് ഇതിനായി മൗനാനുവാദം നൽകി ഗൂഢാലോചനയിൽ പങ്കാളിയാവുകയും ചെയ്തു. 2019 മേയ് 18-ന് ശ്രീകോവിൽ വാതിലിന്റെ കട്ടിളപ്പാളികളും പ്രഭാമണ്ഡല പാളികളും അഴിച്ചുമാറ്റി ഉണ്ണികൃഷ്ണൻപോറ്റിക്ക് കൈമാറിയപ്പോൾ, ദേവന്റെ അനുവാദം വാങ്ങിയില്ല. ആവശ്യമായ താന്ത്രികനടപടികൾ പാലിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തന്ത്രിയെ ഈഞ്ചയ്ക്കലിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലെത്തിച്ച് അറസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. വൈകീട്ട് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. രാത്രി 7.40-ഓടെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്. മോഹിതിന്റെ വീട്ടിൽ ഹാജരാക്കി. റിമാൻഡിനുശേഷം രാത്രി പത്തരയോടെയാണ് തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്കുമാറ്റിയത്.
