തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പരാതി പരിഗണിക്കുന്നതിന് നിയമസഭാ എത്തിക്സ് ആൻഡ് പ്രീവിലേജസ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് യോഗം ചേരും. സിപിഎം എംഎൽഎ ഡി കെ മുരളി നൽകിയ പരാതിയാണ് കമ്മിറ്റി പരിശോധിക്കുക. ഈ സഭാ സമ്മേളനത്തിൽ തന്നെ സമിതിയുടെ റിപ്പോർട്ടും ഉണ്ടാകും. രാഹുലിനെ പുറത്താക്കാനാണ് സാദ്ധ്യത.
നിയമസഭയുടെ അന്തസിന് നിരക്കാത്ത കുറ്റകൃത്യങ്ങൾ ചെയ്ത രാഹുലിനെതിരെ ഉചിതമായ നടപടിവേണമെന്നാണ് പരാതിയിലെ ആവശ്യം. അധാർമികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എംഎൽഎമാരെ നിയമസഭയ്ക്ക് എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറത്താക്കാം. ഇതിന് എംഎൽഎമാരുടെ പരാതിവേണം. ഈ സാഹചര്യത്തിലാണ് വാമനപുരം എംഎൽഎ ഡി കെ മുരളി പരാതിനൽകിയത്.
കമ്മിറ്റി റിപ്പോർട്ടായിരിക്കും ഇനി സഭയുടെ മുന്നിലെത്തുക. അതനുസരിച്ചുള്ള ശിക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയം സഭ പാസാക്കണം. ശാസനമുതൽ പുറത്താക്കൽവരെയുള്ള ശിക്ഷ സഭയ്ക്ക് നടപ്പാക്കാം. നിയമസഭയിലെ പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റി അദ്ധ്യക്ഷൻ മുരളി പെരുനെല്ലിയാണ്. പി ബാലചന്ദ്രൻ, എം വി ഗോവിന്ദൻ, യു എ ലത്തീഫ്, മാത്യു ടി തോമസ്, ടി പി രാമകൃഷ്ണൻ, റോജി എം ജോൺ, എച്ച് സലാം, കെ കെ ശൈലജ എന്നിവരാണ് സമിതി അംഗങ്ങൾ. ഇതിൽ യു എ ലത്തീഫും റോജിയുമാണ് പ്രതിപക്ഷ അംഗങ്ങൾ.
സമിതി രാഹുലിന്റെയും മുരളിയുടെയും മൊഴിയെടുക്കും. പരാതിക്ക് അനുബന്ധമായ തെളിവുകൾ പരാതിക്കാരൻ ഹാജരാക്കണം. കോടതി നിരീക്ഷണങ്ങളും അതിജീവിതമാരുടെ പരാതികളും അടിസ്ഥാനമാക്കിയാണ് മുരളിയുടെ പരാതി. മൊഴിയെടുക്കാൻ ആരേയും വിളിച്ചുവരുത്താൻ സമിതിക്ക് അധികാരമുണ്ടായിരിക്കും.
സമിതി തീരുമാനം പൊതുവേ ഏകകണ്ഠമായിരിക്കും. യോജിക്കാത്തവർക്ക് വിയോജനം രേഖപ്പെടുത്താം. അതുൾപ്പെടെയുള്ള റിപ്പോർട്ടാണ് സഭയുടെ പരിഗണനയ്ക്കുവരുക. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ കോൺഗ്രസും സഖ്യകക്ഷിയായ മുസ്‌ലിം ലീഗും കമ്മിറ്റിയിൽ എന്ത് സമീപനം സ്വീകരിക്കുമെന്നത് ശ്രദ്ധേയമാകും.
