തൃശൂർ :വാടാനപ്പള്ളിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് നേടാനായി ബിജെപി കിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. കിറ്റ് വിവാദത്തിൽ കേസെടുക്കാൻ ചാവക്കാട് മജിസ്ട്രേറ്റ് കോടതി അനുമതി ലഭിച്ചതിന് പിന്നാലെയാണ് വാടാനപ്പള്ളി പോലീസിൻ്റെ നടപടി.
ചാമ്പ്യൻസ് ട്രേഡേഴ്സ് എന്ന സ്ഥാപന ഉടമ പ്രവീൺ ജിത്തിനെ പ്രതിയാക്കിയാണ് കേസെടുത്തത്. 72542 രൂപ വില വരുന്ന ഭക്ഷ്യസാധനങ്ങളാണ് കിറ്റുകളിൽ ഉണ്ടായിരുന്നതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആയ പി ബാബുമോന്റെ നിർദ്ദേശപ്രകാരമാണ് കേസ്. ഓർഡർ ചെയ്ത ആൾക്കെതിരെയും കേസെടുത്തേക്കും. പോളിംഗിന്
മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ബിജെപി വീണ്ടംകിറ്റ് വിവാദത്തിൽ പെടുന്നത്. ബിജെപി വിതരണത്തിനായി കിറ്റ് തയ്യാറാക്കി എന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എൻ പ്രതാപന്റെ പരാതി. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ദേവൻ ഉൾപ്പടെയുള്ളവർ ഗൃഹസമ്പർക്കത്തിനാണ് ചാംപ്യൻ ട്രേഡേഴ്സ് ഉടമയുടെ വീട്ടിലെത്തിയതെന്നായിരുന്നു കിറ്റ് വിവാദത്തിൽ ബിജെപി പറയുന്നത്. സൂപ്പർമാർക്കറ്റിന്റെ ഗോഡൗണിൽ നിന്ന് കിറ്റുകളും കണ്ടെത്തിയിരുന്നു. ഒരുപകൽ നീണ്ട പ്രതിഷേധങ്ങളുണ്ടായിട്ടും കിറ്റ് വിവാദത്തിൽ പോലീസ് വേണ്ട നടപടി എടുത്തില്ലെന്നാണ് കോൺഗ്രസ് വാദം.
അതേസമയം, കിറ്റ് വിവാദം ടി എൻ പ്രതാപന്റെ തരംതാണ നാടകമെന്ന് ബിജെപി ആരോപിച്ചു. സിസിടിവി പരിശോധിച്ചതിൽ കിറ്റ് കണ്ടെത്തിയ ഗോഡൗണിൽ ദേവന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. ഈ കാരണം പറഞ്ഞാണ് ദേവനെതിരെ പോലീസ് കേസെടുക്കാതിരുന്നത്. സ്ഥലത്തുണ്ടായ സംഘർഷത്തിലാണ് പോലീസ് നിലവില്‍ കേസെടുത്തത്. തുടർച്ചയായ രണ്ടാം ദിവസവും കിറ്റ് വിവാദം ഉയർന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാത പരമായി പെരുമാറുന്നു എന്ന് ഇടതുമുന്നണി ആരോപിച്ചു.
