Tuesday, August 11, 2026

കാൻസർ പരിചരണത്തിന് ആയുർവ്വേദ രസായന ചികിത്സയുടെ സാദ്ധ്യത തേടണം: കെ മുരളീധരൻ

Date:

തിരുവനന്തപുരം : കാൻസർ ചികിത്സയിൽ ‘ രസായന ചികിത്സയുടെ സാദ്ധ്യത തേടണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. ആയുർവ്വേദത്തിലെ രസായന ചികിത്സ, ആഹാരക്രമം തുടങ്ങിയ സമീപനങ്ങൾ കാൻസർ പരിചരണത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും ശാസ്ത്രീയമായി വിലയിരുത്തേണ്ടതുണ്ട്. കാൻസർ ചികിത്സയിൽ രോഗിയുടെ ശാരീരിക ആരോഗ്യത്തിനൊപ്പം മാനസികമായ ആശ്വാസത്തിനും ഏറെ പ്രാധാന്യമുണ്ട്. വേദന, സമ്മർദം തുടങ്ങിയ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും രോഗിക്ക് ആത്മവിശ്വാസം നൽകുന്നതിനും ആഹാരം , മാനസിക പിന്തുണ , വിവിധ തെറാപ്പികൾ എന്നിവയ്ക്ക് എങ്ങനെ സഹായിക്കാനാകുമെന്ന് വിവിധ മേഖലകളിലെ വിദഗ്ധർ ചേർന്ന് പരിശോധിക്കണം

കാൻസർ രോഗികൾക്ക് ചികിത്സയ്‌ക്കൊപ്പം വേദനയും സമ്മർദവും കുറയ്ക്കുന്നതിന് വിവിധ സമീപനങ്ങളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് മുരളീധരൻ പറഞ്ഞു. വിവിധ ചികിത്സാ സമ്പ്രദായങ്ങളിലെ അറിവുകളും ചികിത്സാ രീതികളും രോഗികളുടെ ക്ഷേമത്തിനായി ശാസ്ത്രീയമായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഗവൺമെന്റ് ആയുർവ്വേദ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഇന്റർനാഷണൽ കോൺവർജൻസ് ഓൺ കോ-ഓപ്പറേറ്റീവ് ഓങ്കോളജി – ICCO 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ മുരളീധരൻ.

ആയുർവ്വേദ പാരമ്പര്യത്തിൽ കേരളത്തിന് മികച്ച സ്ഥാനമാണുള്ളതെന്ന് പറഞ്ഞ മന്ത്രി, ഉന്നത നിലവാരമുള്ള ആശുപത്രികളും ചികിത്സാ സംവിധാനങ്ങളും സംസ്ഥാനത്തുണ്ടെന്നും ചൂണ്ടിക്കാട്ടി. ഈ പാരമ്പര്യവും ആധുനിക വൈദ്യശാസ്ത്രത്തിന്റെ നേട്ടങ്ങളും പരസ്പരം പൂരകമാകുന്ന തരത്തിൽ ഉപയോഗപ്പെടുത്തുന്നതിലൂടെ കാൻസർ പരിചരണ രംഗത്ത് കൂടുതൽ മികച്ച മാതൃകകൾ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ ചികിത്സാ മേഖലകളിലുള്ളവരെ ഒരുമിച്ചുകൊണ്ടുവരുന്ന ഇത്തരം സംഗമങ്ങൾ കൂടുതൽ സഹകരണത്തിനും ഗവേഷണത്തിനും വഴിയൊരുക്കും. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ട്രഡീഷണൽ മെഡിസിൻ സെന്ററുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോ. ഗീതാകൃഷ്ണൻ ഉൾപ്പെടെയുള്ള വിദഗ്ധരുടെ പങ്കാളിത്തം സംഗമത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. ആയുഷ് സർവ്വകലാശാല രൂപീകരണവുമായി ബന്ധപ്പെട്ട് മേഖലയിലുള്ളവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് മുന്നോട്ടുപോകുമെന്നും ആരോഗ്യ വകുപ്പ മന്ത്രി കെ മുരളീധരൻ അറിയിച്ചു.

ഉദ്ഘാടനച്ചടങ്ങിൽ സംഘാടക സമിതി സെക്രട്ടറി ഡോ. നീനു പീറ്റർ സ്വാഗതം പറഞ്ഞു. എ കെ ജി എ സി എ എസ് തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റ് ഡോ. ആനന്ദ് എസ് അദ്ധ്യക്ഷത വഹിച്ചു. കേരള ആരോഗ്യ സർവ്വകലാശാല രജിസ്ട്രാർ ഡോ. എസ് ഗോപകുമാർ പ്രത്യേക പ്രഭാഷണം നടത്തി. എ എം എ ഐ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എസ് വിഷ്ണു നമ്പൂതിരി, പി പി എച്ച് എസ് ഫൗണ്ടേഷൻ പ്രതിനിധി ഡോ. ശ്രീകുമാർ നമ്പൂതിരി, എ കെ ജി എ സി എ എസ് ജനറൽ സെക്രട്ടറി ഡോ. ബിജുമോൻ ഒ സി., സെന്റ് തോമസ് കോളജ് പാലാ ബയോടെക്നോളജി വിഭാഗം അധ്യാപകൻ ഡോ. രതീഷ് എം എന്നിവർ ആശംസകൾ നേർന്നു. പി പി എച്ച് എസ് ഫൗണ്ടേഷൻ പ്രതിനിധി ഡോ. കിരൺ ലാൽ വി എസ് നന്ദി പറഞ്ഞു.

”ഒരു രോഗി, പല ചികിത്സാ സമ്പ്രദായങ്ങൾ ” എന്ന ആശയത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ ഓങ്കോളജിസ്റ്റുകൾ, ആയുർവേദ ഭിഷഗ്വരന്മാർ, ഹോമിയോപ്പതി വിദഗ്ധർ, ഗവേഷകർ, നയരൂപീകരണ വിദഗ്ധർ, പാലിയേറ്റീവ് കെയർ പ്രവർത്തകർ, രോഗികൾ, കാൻസർ അതിജീവിതർ തുടങ്ങിയവർ പങ്കെടുത്തു.

Share post:

Popular

More like this
Related

കർക്കടക വാവ് : കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക്

കൊച്ചി : കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ...

ചർച്ച വിജയം കണ്ടു; എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചു

തിരുവനന്തപുരം : എൽപിഎസ്ടി ഉദ്യോത്ഥികൾ കഴിഞ്ഞ 37 ദിവസമായിവിവിധ ആവശ്യങ്ങളുന്നയിച്ച്  സെക്രട്ടറിയേറ്റിന്...