കൊച്ചി : കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് സ്പെഷ്യൽ സർവ്വീസ് ഒരുക്കി കെഎസ്ആർടിസി. ഓഗസ്റ്റ് 12 ന് പുലർച്ചെ 2 മണി മുതൽ ട്രാഫിക് ഡിമാൻഡ് അനുസരിച്ച് സ്പെഷ്യൽ സർവ്വീസുകൾ നടത്തും. തിരുവല്ലം, വർക്കല, ശംഖുമുഖം, വേളി, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം, ചേറ്റമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുമുല്ലവാരം (കൊല്ലം), ആലുവ, തിരുനാവായ, തിരുനെല്ലി ക്ഷേത്രം, തുടങ്ങിയ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലേക്കാണ് കൂടുതൽ അധിക സ്പെഷ്യൽ ബസുകൾ പ്രത്യേകം ക്രമീകരിച്ചിട്ടുള്ളത്. പുറമെ, വിവിധ യൂണിറ്റുകളിൽ നിന്നും യാത്രക്കാരുടെ ആവശ്യകതയ്ക്കനുസരിച്ച് അധിക സർവ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്.
ഗതാഗത വകുപ്പ് മന്ത്രിയുടെയും ദേവസ്വം വകുപ്പ് മന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ ചേർന്ന വിവിധ യോഗങ്ങളിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കെഎസ്ആർടിസിയുടെ മുന്നൊരുക്കങ്ങൾ. . മുൻവർഷത്തേക്കാൾ കൂടുതൽ ബസുകൾ പൂൾ ചെയ്താണ് ഈ വർഷത്തെ ക്രമീകരണങ്ങൾ.
കഴിഞ്ഞ വർഷം അധിക സർവ്വീസുകൾക്കായി 62 ബസുകൾ പൂൾ ചെയ്തിരുന്നെങ്കിൽ, ഇത്തവണ ഏകദേശം 100 ബസുകൾ അധികമായി സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ തിരക്കും ട്രാഫിക് ഡിമാൻഡും കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ സ്ഥലങ്ങളിലേക്ക് യഥാസമയം സ്പെഷ്യൽ സർവ്വീസുകൾ അയക്കുന്നതിനായി ഓരോ പ്രത്യേക കേന്ദ്രത്തിലും സ്പെഷ്യൽ സ്ക്വാഡ് ഉദ്യോഗസ്ഥരേയും ഓഫീസർമാരേയും പ്രത്യേകം നിയോഗിച്ചിട്ടുണ്ടെന്ന് കെഎസ്ആർടിസി സിഎംഡി അറിയിച്ചു.
