കൊച്ചി : ശാരീരികക്ഷമതാ പരീക്ഷ പാസ്സാകാത്ത ബോഡി ബിൽഡർമാരെ സായുധ പോലീസ് ഇൻസ്പെക്ടർമാരായി നിയമിക്കാൻ തീരുമാനിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി. ബോഡി ബിൽഡിങ് ചാമ്പ്യൻ ചിത്തരേഷ് നടേശൻ, ലോക പുരുഷസൗന്ദര്യ മത്സരത്തിൽ വെള്ളി നേടിയ ഷിനു ചൊവ്വ എന്നിവരുടെ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീൻ്റെ ചോദ്യം. നിയമനങ്ങളിൽ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് അഭിഭാഷകൻ കെ.എം. ഷാജഹാൻ ഫയൽചെയ്ത ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ബോഡി ബിൽഡർമാരുടെ നിയമനം കഴിഞ്ഞ സർക്കാരിലെ മന്ത്രിസഭാ തീരുമാനപ്രകാരമാണെന്നും വിവാദമുയർന്നപ്പോഴാണ് ശാരീരികക്ഷമതാ പരിശോധനയ്ക്ക് വിളിപ്പിച്ചതെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. അസഫലി വിശദീകരിച്ചു. ചിത്തരേഷ് കായികപരീക്ഷയ്ക്ക് ഹാജരായില്ല. ഷിനുവിന് വിജയിക്കാനായില്ലെന്നും വ്യക്തമാക്കി. നിയമനം അഴിമതി നിരോധന നിയമ പരിധിയിൽ വരില്ലെന്നും വിജിലൻസിന്റെ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര കായികമത്സരങ്ങളിൽ പങ്കെടുത്തവർക്ക് ആദരം നൽകുന്ന വ്യവസ്ഥപ്രകാരമാണ് നിയമനമെന്ന് ഷിനുവിന്റെ അഭിഭാഷക ചൂണ്ടിക്കാട്ടി. നിയമന ഉത്തരവിറക്കിയത് ആരെന്ന് വ്യക്തമാക്കണം. ഇവർ പരാജയപ്പെട്ട വിവരം വീണ്ടും മന്ത്രിസഭയ്ക്കുമുന്നിൽ എത്തിയിരുന്നോയെന്ന് വിശദീകരിക്കണം. മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെങ്കിൽ അത് ക്രമക്കേടാണെന്നും കോടതി പറഞ്ഞു. സർക്കാർ നിലപാടിൽ മറുപടി നൽകാനുണ്ടെന്ന് ഹർജിക്കാരൻ അറിയിച്ചതിനെത്തുടർന്ന് വിഷയം തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
ബോഡി ബിൽഡർമാരുടെ നിയമനം മന്ത്രിസഭയുടെ നയതീരുമാനത്തിൻ്റെ ഭാഗമായിരുന്നെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നും ആഭ്യന്തരവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കോടതിയിൽ ഫയൽചെയ്‌ത വിശദീകരണത്തിൽ പറയുന്നു. അതിനാൽ വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ല. നിയമന ഉത്തരവ് നൽകിയെങ്കിലും ഇരു ബോഡി ബിൽഡർമാരും പരിശീലനത്തിൽ പങ്കെടുക്കുകയയോ സർവിസിൽ പ്രവേശിക്കുകയോ ചെയ്‌തിട്ടില്ല.
