ന്യൂഡൽഹി : എയർ ഇന്ത്യ വിമാനം ആകാശ ചുഴിയിൽ പെട്ടുണ്ടായ അപകടത്തെ തുടർന്ന് നടന്ന അന്വേഷണത്തിൻ്റെ ഭാഗമായി പ്രാഥമിക സൈക്കോ ആക്ടീവ് സബ്‌സ്റ്റൻസ് പരിശോധനക്ക് വിധേയമാക്കിയ പൈലറ്റിൻ്റെ റിസൾട്ട് വീണ്ടും പോസിറ്റീവ് എന്ന് റിപ്പോർട്ട്. പൈലറ്റിന്റെ ആദ്യ ലഹരി പരിശോധനയിലും ഫലം പോസിറ്റീവ് ആയിരുന്നു. ഇതിന്റെ സാമ്പിളുകൾ കൂടുതൽ വിശദമായ ലബോറട്ടറി പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. പൈലറ്റിന്റെ രണ്ടാം പരിശോധനാഫലം പോസിറ്റീവ് ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അപകടത്തെക്കുറിച്ചും പൈലറ്റിന്റെ പരിശോധനാ ഫലത്തെക്കുറിച്ചും എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും ഡി.ജി.സി.എയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇരു പൈലറ്റുമാരെയും ഡ്യൂട്ടിയിൽ നിന്ന് താൽക്കാലികമായി മാറ്റിനിർത്തി.
ഓഗസ്റ്റ് നാലിന് തായ്‌ലാന്റിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനമാണ് ശക്തമായ ആകാശച്ചുഴിയിൽ അകപ്പെട്ടത്. 137 യാത്രക്കാരും 8 ജീവനക്കാരുമായി പറന്ന എഐ2379 എയർബസ് എ320 വിമാനം ആകാശത്തുവെച്ച് പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു. പരിശോധന നടത്തിയത് നിയമപ്രകാരമുള്ള നടപടിയാണെന്നും എന്നാൽ തങ്ങൾക്ക് പരിശോധനാ ഫലങ്ങൾ ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും എയർ ഇന്ത്യ അറിയിച്ചു. സംഭവത്തെ തുടർന്ന് വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും കോക്പിറ്റ് വോയ്‌സ് റെക്കോർഡറും അധികൃതർ ശേഖരിച്ചിട്ടുണ്ട്.
വിമാനം അപകടത്തിൽ പെടാൻ കാരണം ആകാശ ചുഴി തന്നെയാണോ എന്നും എഎഐബി പരിശോധിക്കുന്നുണ്ട്. പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായാണ് സംശയം. പിന്നീട് നടന്ന പരിശോധനയിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി സംശയമുയർന്നു. പിന്നാലെ, എയർ ഇന്ത്യൻ സിഇഒയെ കേന്ദ്ര വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തി. സ്ഥാനമൊഴിയുന്ന സിഇഒ കാംപ്ബെൽ വിൽസണെയാണ് കേന്ദ്രം വിളിച്ചുവരുത്തിയത്. എയർ ഇന്ത്യ അപകടത്തിൽ പരിക്കേറ്റ യാത്രക്കാർക്ക് സഹായം നൽകുന്നതിൽ വീഴ്‌ച വരുത്തിയെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് നടപടി.
അതേസമയം, മാധ്യമങ്ങളും പൊതുജനങ്ങളും നിഗമനങ്ങളിൽ എത്തരുതെന്ന് വ്യോമയാന മന്ത്രാലയം വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ആകെ പരുക്കേറ്റത് 20 യാത്രക്കാർക്കും നാല് ക്യാബിൻ ക്രൂ അംഗങ്ങൾക്കുമാണെന്നും രാജ്യാന്തര ചട്ടങ്ങൾ പാലിച്ചുള്ള അന്വേഷണം ഉണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു.
