തിരുവനന്തപുരം : തീരപ്രദേശത്തെ ജനങ്ങളെ ആകെ അവഗണിക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന്
പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ആദ്യമായിട്ടല്ല മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതാകുന്നതെന്ന് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെയായിരുന്നു പ്രതിപക്ഷനേതാവിൻ്റെ വിമർശനം. മത്സ്യത്തൊഴിലാളികൾക്കായി ആദ്യ മണിക്കൂറിൽ രക്ഷാപ്രവർത്തനം ഉണ്ടായില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
മഴക്കെടുതിയിൽ കുടുംബനാഥനെ നഷ്ടപ്പെട്ട കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തത്തിനിടെ മരിച്ച ആർ രാജേഷിന്റെ ഭാര്യക്ക് ജോലി നൽകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കടലിൽ കാണാതായവരെ മരിച്ചെന്ന് സ്ഥീരീകരിക്കാൻ 7 വർഷം വേണമെന്ന മാനദണ്ഡം കഴിഞ്ഞ സർക്കാരികളുടെ കാലത്ത് തന്നെ വേണ്ടെന്നു വെച്ചതാണ്. മുഖ്യമന്ത്രി വസ്തുതകൾ പരിശോധിച്ചിട്ടില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
കടലിൽ വീണവരെ രക്ഷപ്പെടുത്തുന്നതിൽ ആദ്യ മണിക്കൂറിൽ രക്ഷാപ്രവർത്തനം ഉണ്ടായില്ല. ഗുരുതരമായ കൃത്യവിലോഭം ഉണ്ടായെന്ന് പിണറായി വിജയൻ വിമർശിച്ചു. ഇത്തരം സന്ദർഭങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ അറിയാത്തവർ അല്ല. വ്യാപകമായി വിമർശനം ഉയരുമ്പോൾ സർക്കാരിന് പരിശോധിക്കാൻ ബാദ്ധ്യതയുണ്ട്. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കലാണ് സർക്കാർ ചെയ്യേണ്ടതെന്ന് പിണറായി വിജയൻ പറഞ്ഞു.
രക്ഷാപ്രവർത്തത്തിൽ സഹായം തേടി സംസ്ഥാനത്തെ മന്ത്രി ബിജെപി അദ്ധ്യക്ഷനെ വിളിച്ചതിനെയും പ്രതിപക്ഷനേതാവ് വിമർശിച്ചു. അങ്ങനെ ഒരു രീതി ഈ നാടിന് ഇല്ല. സംസ്ഥാന ഗവൺമെന്റിന് നേരിട്ട് കേന്ദ്ര ഏജൻസിയെ ബന്ധപ്പെടാം. നേവിയും ആർമിയും അടക്കം സഹായിക്കാൻ എത്തുമെന്നും പിണറായി വിജയൻ പറഞ്ഞു. നമ്മൾ നേരത്തെയും ഒരുപാട് ദുരന്തങ്ങളെയും നേരിട്ടിട്ടുണ്ട്. അപ്പോഴൊന്നും ഒരു രാഷ്ട്രീയപാർട്ടിയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്ര ഏജൻസിയുടെ സഹായമാണ് നേടിയിട്ടുള്ളതെന്ന് പിണറായി വിജയൻ പറഞ്ഞു.
കാലാവസ്ഥ മുന്നറിയിപ്പ് അനുസരിച്ച് മുൻകൂട്ടി മുൻകരുതലെടുക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ക്യാമ്പുകളിലും സൗകര്യം ഒരുക്കുന്നതിൽ വീഴ്ചയുണ്ടായി. ഇത്തരം സന്ദർഭങ്ങളിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യേണ്ടതെന്ന് നല്ല വ്യവസ്ഥയുള്ള സംസ്ഥാനമാണ് കേരളം. അങ്ങനെയുള്ളിടത്ത് എങ്ങനെ അബദ്ധം ഉണ്ടായി. അത് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാങ്കേതികമായ കാര്യങ്ങൾ അല്ല നോക്കേണ്ടത്. നഷ്ടപരിഹാരം നൽകേണ്ടയിടത്ത് നഷ്ടപരിഹാരം നൽകണമെന്ന് പിണറായി വിജയൻ പറഞ്ഞു.
