ആലപ്പുഴ : വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിയമനത്തിന് കൈക്കൂലിയെന്ന ജി സുധാകരന്‍ എംഎല്‍എയുടെ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് സിപിഐഎം നേതാവ് എച്ച് സലാം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് എച്ച് സലാം നേരിട്ട് പരാതി നല്‍കി. .
കഴിഞ്ഞ ജൂണ്‍ 26ന് ആശുപത്രിയില്‍ നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു സുധാകരൻ്റെ ആരോപണം. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷക്കാലം നൂറ് പേരെ നിയമിച്ചുവെന്നും ഒരാള്‍ക്ക് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് നിയമനം നടന്നതെന്നും കൈക്കൂലി വാങ്ങിയവരെ തനിക്ക് അറിയാമെന്നുമാണ് ജി സുധാകരന്‍ പരസ്യമായി പ്രതികരിച്ചത്. കുടുംബശ്രീ വഴിയാണ് ഇടപാടുകള്‍ നടന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ അത് പൊതുവേദിയില്‍ പറയാനോ മറ്റുകാര്യങ്ങളിലേക്ക് കടക്കാനോ ഇല്ലെന്ന് അന്ന് തന്നെ അദ്ദേഹം പറഞ്ഞിരുന്നു.
വിജിലന്‍സിന് പരാതി നല്‍കണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും അന്ന് തന്നെ സിപിഐഎം നേതാക്കള്‍ പൊതുവേദിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഒന്നരമാസമായിട്ടും നടപടികളൊന്നും സ്വീകരിക്കാതെ വന്നതോടെയാണ് സിപിഐഎം നേതാവും അന്നത്തെ എംഎല്‍എയുമായിരുന്ന എച്ച് സലാം ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയത്.
അദ്ദേഹം ഉന്നയിച്ച ആരോപണം വിജിലന്‍സ് അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ആഭ്യന്തര – വിജിലന്‍സ് വകുപ്പുമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് താന്‍ തന്നെ പരാതി കൊടുത്തതെന്ന് എച്ച് സലാം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മന്ത്രി എത്തിയപ്പോഴാണ് നേരില്‍ കണ്ട് പരാതി നല്‍കിയത്. പരാതി ഗൗരവത്തോടെ പരിശോധിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായും സലാം പറഞ്ഞു.
