തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കർ നടത്തിയ പരാമർശങ്ങൾ അനുചിതമാണെന്ന് കെ.എൻ.ബാലഗോപാൽ എംഎൽഎ. പ്രതിപക്ഷ ഉപനേതാവിന് മുറി ആവശ്യപ്പെട്ട് ഒരു കത്തോ അനൗദ്യോഗികമായ ഒരു അഭ്യർത്ഥനയോ നൽകിയിട്ടില്ല. അങ്ങനെ ഒരു കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് പരസ്യപ്പെടുത്താൻ ദുഷ്പ്രചരണങ്ങൾ നടത്തുന്നവരെ വെല്ലുവിളിക്കുകയാണ്. എൽ.ഡി.എഫിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുകയോ തീരുമാനമെടുക്കുകയോ ചെയ്യുക എന്നതല്ല സ്പീക്കറുടെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് കെ.എൻ.ബാലഗോപാൽ ഇക്കാര്യം വ്യക്തമാക്കിയത്.
കെ.എൻ.ബാലഗോപാലിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് – പൂർണ്ണരൂപം
പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ നടത്തിയ പരാമർശങ്ങൾ തികച്ചും അനുചിതമാണ്. പ്രതിപക്ഷ ഉപനേതാവിന്റെ മുറിയോ, എന്തിന് പി.എ.സി (PAC) ചെയർമാന്റെ മുറി പോലുമോ ആവശ്യപ്പെട്ട് ഒരു കത്തോ അനൗദ്യോഗികമായ ഒരു അഭ്യർത്ഥനയോ നൽകിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അങ്ങനെ ഒരു കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് ജനങ്ങൾക്ക് മുന്നിൽ പരസ്യപ്പെടുത്താൻ ദുഷ്പ്രചരണങ്ങൾ നടത്തുന്നവരെ വെല്ലുവിളിക്കുകയാണ്.
എൽ.ഡി.എഫിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുകയോ തീരുമാനമെടുക്കുകയോ ചെയ്യുക എന്നതല്ല സ്പീക്കറുടെ ചുമതല. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കേണ്ട, വളരെ ഉന്നതമായ ഒരു ഭരണഘടനാ പദവിയാണത്. ആ കസേരയിലിരുന്ന് ഇത്തരം അടിസ്ഥാനരഹിതമായ വിവാദങ്ങൾ സൃഷ്ടിക്കുന്നതും സാങ്കൽപ്പിക കഥകൾ മെനയുന്നതിന് സഹായിക്കുന്ന അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതും ആ പദവിയുടെ അന്തസ്സിന് ഒട്ടും നിരക്കുന്നതല്ല. വസ്തുതകൾ മനസ്സിലാക്കി, ഇനിയെങ്കിലും പദവിയുടെ ഔന്നത്യം കാത്തുസൂക്ഷിക്കുന്ന പക്വമായ സമീപനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് ഓർമ്മിപ്പിക്കുന്നു.
