തിരുവനന്തപുരം : തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജിലെ പരീക്ഷാ മൂല്യനിര്‍ണ്ണയത്തില്‍ ഗുരുതര പിഴവുകളാരോപിച്ച് വിദ്യാര്‍ത്ഥികള്‍. കേരള സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ലോ കോളേജിൽ ബിഎ എല്‍എല്‍ബി ഒന്നാം സെമസ്റ്ററില്‍ പുന:ര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിച്ച 231 പേരില്‍ 180 പേരുടെയും മാര്‍ക്ക് കൂടി. പുന:ര്‍മൂല്യനിര്‍ണ്ണയത്തിന് മുമ്പേ സപ്ലിമെന്ററി പരീക്ഷ നടത്തുന്നതിനെതിരേയും വിദ്യാർത്ഥികൾ പരാതികൾ ഉന്നയിച്ചു.
കേരള സര്‍വ്വകലാശാലയില്‍ ഉത്തര പേപ്പറുകള്‍ കാണാതാകുന്നുവെന്ന വാര്‍ത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പുന:ര്‍മൂല്യനിര്‍ണയത്തിൽ 63 വിദ്യാര്‍ത്ഥികള്‍ക്ക് പത്തിലധികം മാര്‍ക്ക് വര്‍ദ്ധിച്ചു. തോറ്റ 49 പേര്‍ പുന:ര്‍മൂല്യനിര്‍ണ്ണയത്തിലൂടെ വിജയിച്ചു. എന്തുകൊണ്ട് ആദ്യ ഫല പ്രസിദ്ധീകരണത്തില്‍ ഈ മാര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്.
പുന:ര്‍മൂല്യനിര്‍ണ്ണയത്തിനായി നല്‍കേണ്ടിവരുന്ന അധിക ഫീസിലൂടെയും ചൂഷണം നടക്കുന്നുവെന്നാണ് ആരോപണം. ഒരു പേപ്പറിന്റെ പുന:ര്‍മൂല്യനിര്‍ണ്ണയത്തിനായി യൂണിവേഴ്‌സിറ്റി ഈടാക്കുന്നത് 790 രൂപയാണ്. പുന:ര്‍മൂല്യനിര്‍ണ്ണയ ഫലത്തിന് മുന്‍പ് സപ്ലിമെൻ്റ് പരീക്ഷ നടത്തുന്നതിലൂടെയും അധിക വരുമാനം നേടുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഫലം വരാനുള്ള കാലതാമസം സപ്ലിമെൻ്റ് പരീക്ഷ എഴുതാൻ നിര്‍ബ്ബന്ധിതരാക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാസം 13ന് കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചേരുമ്പോൾ പ്രത്യേക അജണ്ടയായി വിഷയം പരിഗണിക്കാൻ നീക്കമുണ്ട്.
വിഷയത്തില്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് എസ്എഫ്‌ഐ. ഇന്ന് കേരള സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണ്ണയത്തിലെ സുതാര്യത ഉറപ്പാക്കുക, പുന:ര്‍മൂല്യനിര്‍ണ്ണയത്തിനുള്ള ഉയര്‍ന്ന ഫീസ് കുറയ്ക്കുക, റീവാല്വേഷന് മുന്‍പ് സപ്ലിമെന്ററി റിസള്‍ട്ട് പ്രസിദ്ധീകരിക്കുക, വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയവ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.
