കൊച്ചി: ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ ഒരു പ്രതിയും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി. എസ്ഐടിയുടെ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. സ്വർണ്ണക്കവർച്ചയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
പ്രതികൾ ആരും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി ഉറപ്പ് നൽകി. അന്വേഷണം കോടതി മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും കുറച്ച് കൂടി സമയം നൽകൂ എന്നും ഹർജിക്കാരോട് കോടതി ആവശ്യപ്പെട്ടു. സ്വഭാവിക ജാമ്യം കിട്ടിയതു കൊണ്ട് പ്രതികൾ രക്ഷപ്പെടില്ലെന്നും കോടതി വ്യക്തമാക്കി.
പ്രസ്തുത കേസുകളിൽ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടവർ 12 ആണ്. പ്രതികളിൽ മൂന്ന് പേർ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനാൽ നിയമപരമായ ജാമ്യം നേടി.
കഴിഞ്ഞ ദിവസം, മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി. സുധീഷ് കുമാറിന് കട്ടിളപ്പടി, ദ്വാരപാലക ശിൽപ കേസുകളിൽ ജാമ്യം അനുവദിച്ചിരുന്നു. കേസിൽ നേരത്തെ മുൻ എക്സിക്യൂട്ടീവ് ഓഫിസർ മുരാരി ബാബു, ശ്രീകുമാർ എന്നിവർക്കും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു
