തിരുവനന്തപുരം : ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരെ തിരുവനന്തപുരം കന്റോണ്മെന്റ് പോലീസ് കുറ്റപത്രം സമർപ്പിച്ചു. 2025 നവംബർ 6 ന് തിര്വാനന്തപുരത്ത് ഐഎഫ്എഫ് കെ ചലച്ചിത്രമേളയുടെ സ്‌ക്രീനിങ്ങിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ഒരു വര്ഷം മുതൽ 5 വര്ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കേസിൽ ചലച്ചിത്ര പ്രവർത്തകരടക്കം 6 സാക്ഷികളുണ്ട്. ഐഎഫ്എഫ്കെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട് പാനൽ ടീം താമസിച്ചിരുന്ന തലസ്ഥാനത്തെ ഹോട്ടൽ മുറിയിൽ വെച്ച് ചലച്ചിത്ര പ്രവർത്തകയെ പി ടി കുഞ്ഞുമുഹമ്മദ് കടന്നുപിടിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. സംഭവത്തെ തുടർന്ന് സംവിധായിക മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
പരാതിക്കാരി പരാതിയിൽ പറയുന്ന സമയം ഇരുവരും ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും പോലീസിന് വ്യക്തമാക്കിയിരുന്നു. നേരത്തെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. കേസിൽ ഡിസംബർ 24 ന് കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായ കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്ന കോടതി നിർദ്ദേശപ്രരമായിരുന്നു വിട്ടയച്ചത്. മുൻൻകൂർ ജാമ്യാപേക്ഷ നൽകി കുഞ്ഞുമുഹമ്മദ് അനുകൂല വിധി കോടതിയിൽ നിന്നും നേടിയിരുന്നു.
