ആലപ്പുഴ : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ റിമാൻ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്ഐടി നടത്തിയ പരിശോധന പൂർത്തിയായി. പരിശോധന എട്ട് മണിക്കൂറോളം നീണ്ടു. പോറ്റി-തന്ത്രി സാമ്പത്തിക ഇടപാടുകളുടെ രേഖകളുണ്ടോ എന്നതാണ് പ്രധാനമായും പരിശോധന നടത്തുന്നത്. അതുകൊണ്ട് തന്നെ ബാങ്ക് അക്കൌണ്ട് വിവരങ്ങളാണ് പരിശോധനക്ക് ആധാരമായത്. സ്വർണ്ണാഭരണങ്ങൾ പരിശോധിക്കാനായി തന്ത്രിയുടെ വീട്ടിലേക്ക് സ്വർണ്ണപ്പണിക്കാരനെ എത്തിക്കുകയും ചെയ്തിരുന്നു. തന്ത്രിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ എസ്‌ഐടി ശേഖരിച്ചു. കുടുംബംഗങ്ങളുടെ മൊഴിയും ശേഖരിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് കണ്ടെടുത്ത സ്വർണ്ണാഭരണങ്ങളുടെ പഴക്കം, മൂല്യം, അളവ് എന്നിവയാണ് പരിശോധിച്ചത്.
തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ പരിശോധനക്കെത്തി എസ്ഐടി. ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് എസ്ഐടി സംഘം പൊലീസ് അകമ്പടിയോടെ തന്ത്രിയുടെ വീട്ടിലേക്ക് എത്തിയത്. വീട്ടിലുണ്ടായിരുന്ന അകന്ന ബന്ധുക്കളെയും എസ്ഐടി പുറത്താക്കി. അതിനിടെ വീട്ടിലേക്ക് എത്തിയ തന്ത്രി കണ്ഠര് രാജീവരരുടെ മരുമകളെ വീട്ടിലേക്ക് കടത്തിവിട്ടില്ല. അഭിഭാഷകയായ മരുമകളെ വീടിന് മുന്നിൽ നിന്നും പോലീസ് മടക്കി അയച്ചു. ആരെയും കടത്തിവിടരുതെന്ന എസ്ഐടിയുടെ നിർദ്ദേശപ്രകാരമാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം.
അതേസമയം റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് എസ്ഐടി തീരുമാനം. അന്വേഷണസംഘം തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകിയേക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് എസ്ഐടി നീക്കം. ദേവന്റെ അനുജ്ഞ വാങ്ങാതെയും താന്ത്രിക നടപടികൾ പാലിക്കാതെയുമാണ് പാളികൾ കൈമാറുന്നതെന്നു തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിനെ അറിയിച്ചില്ലെന്നാണ് എസ്ഐടി റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ട തന്ത്രി സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുന്നതു തടഞ്ഞില്ലെന്നും എസ്ഐടി പറഞ്ഞിരുന്നു. ദേവസ്വം മാനുവൽ പ്രകാരം വിലപിടിപ്പുള്ള വസ്തുക്കൾ ക്ഷേത്രത്തിനു പുറത്തു കൊണ്ട് പോകാൻ പാടില്ലെന്നും തന്ത്രിക്ക് അറിയാം. ശ്രീകോവിൽ സ്വർണ്ണം പൂശുമ്പോൾ തന്ത്രി സ്ഥാനം വഹിച്ച കണ്ഠരര് രാജീവർക്ക് പാളികളിലും സ്വർണ്ണം പതിച്ചതാണെന്നു വ്യക്തമായി അറിയാമായിരുന്നിട്ടും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇത് വിട്ടു നൽകിയതിൽ ദുരൂഹത ഉണ്ടെന്നാണ് എസ്ഐടി വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്ത്രിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൻ്റെ ആഴം എസ്ഐടി പരിശോധിക്കുന്നത്.
