കൊച്ചി : ശബരിമലയിൽ വൻ സ്വർണ്ണക്കവർച്ച നടത്താനാണ് പ്രതികൾ ഗൂഢാലോചന നടത്തിയതെന്ന് ഹൈക്കോടതിയിൽ എസ്ഐടി. ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവർദ്ധനും ചേർന്നാണ് വൻകവർച്ചയ്ക്ക് ആസൂത്രണമൊരുക്കിയതെന്നും എസ്ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഗോവർദ്ധൻ്റെ ജാമ്യഹർജി എതിർത്ത് എസ്ഐടി നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഹൈക്കോടതി കേസ് പരിഗണിയ്ക്കവെ തന്നെ 2025 ഒക്ടോബറിൽ പ്രതികൾ ബംഗളൂരുവിൽ രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സ്വർണ്ണക്കവർച്ച പുറത്തുവന്നതോടെ ഗൂഢാലോചന മറച്ചുവെക്കാൻ എന്തൊക്കെ പദ്ധതി വേണമെന്നും ഇതിനായി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ബംഗളൂരുവിലേക്ക് വരുത്തിയെന്നും റിപ്പോർട്ടിലുണ്ട്. സ്വർണ്ണകവർച്ചയുടെ വ്യാപ്തി അറിയാൻ ശാസ്ത്രീയ പരിശോധനാഫലം വരണമെന്നും അതുവരെ പ്രതികൾക്ക് ജാമ്യം നൽകരുതെന്നുമാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ വാദിച്ചത്.
സ്വർണ്ണ വ്യാപാരി ഗോവർദ്ധനന് കവർച്ചയിൽ മുഖ്യ പങ്കാണുള്ളതെന്നും എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിലാണ് ഗോവർദ്ധൻ പണം കൈമാറിയതെന്നും എസ്.ഐ.ടി പറയുന്നു. പണം നൽകിയത് കവർച്ചയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയായിരുന്നു എന്നും പ്രത്യേക അന്വേഷണ സംഘം കൂട്ടിച്ചേർക്കുന്നു. പങ്കജ് ഭണ്ഡാരിയിൽ നിന്നും സ്വർണ്ണം കൈപ്പറ്റിയത് ഗോവർദ്ധന്റെ നിർദ്ദേശാനുസരണമെന്ന് കൽപേഷ് മൊഴി നൽകിയെന്നും എസ്ഐടി അറിയിച്ചു.
ശ്രീകോവിലിലെ മറ്റ് സ്വർണ്ണ ഉരുപ്പടികളും കവർച്ച ചെയ്യാൻ ആസൂത്രണമുണ്ടായി. 1999 ൽ സ്വർണ്ണം പൂശിയത്തിനെ കുറിച്ച് കൃത്യമായ ബോദ്ധ്യം ഗോവർദ്ധന് ഉണ്ടായിരുന്നു. 1995 മുതൽ ഇയാൾ ശബരിമലയിൽ എത്തുന്നുണ്ട്. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും സിഡിആർ പരിശോധനയിൽ വ്യക്തമായി.
2025 സെപ്റ്റംബറിൽ ദ്വാരപാലക പാളികൾ സ്വർണ്ണം പൂശിയതിലെ എല്ലാ ഇടപാടും നാലുഘട്ടമുള്ള അന്വേഷണത്തിലുണ്ടെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. ആദ്യ രണ്ട് കേസിലാണ് ഇപ്പോഴത്തെ അന്വേഷണമെങ്കിലും ശേഷിക്കുന്ന അന്വേഷണത്തിൽ ആരും രക്ഷപ്പെടില്ലെന്ന് കരുതുന്നതായാണ് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയത്. ബാഹ്യസമ്മർദ്ദങ്ങൾക്ക് കീഴ്പ്പെടാതെ നിർഭയമായ അന്വേഷണം തുടരണമെന്നും ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു.
കേസിൽ ആറാഴ്ചത്തെ സമയം കൂടി പ്രത്യേക അന്വേഷണസംഘത്തിന്‍റെ ആവശ്യപ്രകാരം ദേവസ്വം ബെഞ്ച് അനുവദിച്ചിരുന്നു. ഈ മാസം 19ന് എസ്ഐടി ഹൈക്കോടതിയിൽ അടുത്ത ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണ സംഘത്തിൽ രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്താൻ അവധിക്കാല ഡിവിഷൻ ബെഞ്ച് അനുമതി നൽകിയിരുന്നു. ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ചാണ് അനുമതി നൽകിയത്.
