കൊച്ചി : ലൈംഗികാതിക്രമക്കേസിൽ പ്രതിചേർക്കപ്പെട്ട് ഒളിവിൽ കഴിയുന്ന പാലക്കാട എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി സംസ്ഥാന സർക്കാർ. രണ്ടാമത്തെ ബലാത്സംഗക്കേസിൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. രാഹുൽ സ്ഥിരം കുറ്റവാളിയെന്നും ഹർജിയിൽ പറയുന്നു. തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിലെ ചില ഗുരുതരമായ പരാമർശങ്ങൾ കേസിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തരമായി നടപടിയിലേക്ക് സർക്കാർ കടന്നത്.
കെ.പി.സി.സി. അദ്ധ്യക്ഷന് ലഭിച്ച പരാതിയിൽ പറയാത്ത കാര്യങ്ങൾ പെൺകുട്ടിയുടെ മൊഴിയിൽ ഉണ്ട് എന്നതടക്കമുള്ള വൈരുദ്ധ്യങ്ങളാണ് വിധിയിൽ വന്നത്. ഈ വിധിപ്പകർപ്പ് പുറത്തുവന്നതോടെ കേസിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയും, രാഹുൽ മാങ്കൂട്ടത്തിലിന്റെ തുടർന്നുള്ള നിയമനടപടികളിൽ ഇത് പ്രധാന വാദങ്ങളായി ഉയർന്നു വരാൻ സാദ്ധ്യതയുണ്ടെന്നും സർക്കാർ വിലയിരുത്തുന്നു. രണ്ടാമത്തെ എഫ്ഐആറിന്റെ മുന്നോട്ടുപോക്കിന് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കാൻ കഴിയുന്ന രീതിയിലുള്ള പരാമർശങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഇതിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.
