അബുദാബി : യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ പ്രതിരോധിക്കാനായി ഇറാൻ മിഡിൽ ഈസ്റ്റിൽ നടത്തിയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് വ്യാജവീഡിയോ സൃഷ്ടിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിച്ചതിന് വിവിധ രാജ്യക്കാരായ 10 പേരെ അറസ്റ്റ് ചെയ്ത് അടിയന്തര വിചാരണ നടത്താൻ ഉത്തരവിട്ട് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ). പ്രാദേശിക സംഭവവികാസങ്ങൾക്കിടയിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ തുടർച്ചയായ നിരീക്ഷണത്തെ തുടർന്നാണ് നടപടിയെന്ന് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പ്രതികളുടെ ദേശീയത അറ്റോർണി ജനറൽ വെളിപ്പെടുത്തിയിട്ടില്ല.
ദേശീയ സുരക്ഷ, ക്രമസമാധാനം, സ്ഥിരത എന്നിവയെ ദുർബലപ്പെടുത്തുന്നതും പൊതുജനങ്ങളെ മന:പൂർവ്വം തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി ഈ സംഭവമെന്ന് അറ്റോർണി ജനറൽ പറഞ്ഞു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ തടയുന്നതിന്റെ യഥാർത്ഥ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോകൾ പ്രതികൾ പ്രസിദ്ധീകരിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. മറ്റ് ക്ലിപ്പുകൾ നിലത്തുളള പ്രൊജക്‌ടൈലുകളോ സംഭവങ്ങൾ നിരീക്ഷിക്കുന്ന ജനക്കൂട്ടമോ ചിത്രീകരിച്ചു.
യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ സ്ഫോടനങ്ങൾ, പ്രമുഖ ലാൻഡ്‌മാർക്കുകളിൽ ആക്രമണങ്ങൾ, അല്ലെങ്കിൽ പുക ഉയരുന്ന വലിയ തീപിടുത്തങ്ങൾ എന്നിവ തെറ്റായി സൂചിപ്പിക്കുന്നതിന് കൃത്രിമ ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച ഫൂട്ടേജുകൾ വിചാരണയിലിരിക്കെ പ്രചരിപ്പിച്ചതായി ഡോ. അൽ ഷംസി പറഞ്ഞു.
“സുരക്ഷാ ഭീഷണികളെ തെറ്റായി സൂചിപ്പിക്കുന്ന വീഡിയോകളിൽ കുട്ടികളുടെ വികാരങ്ങൾ ചൂഷണം ചെയ്യുന്നതും സംഭവങ്ങളിൽ ഉൾപ്പെടുന്നു. മറ്റ് ദൃശ്യങ്ങൾ രാജ്യത്തിനുള്ളിലെ സൈനിക സൗകര്യങ്ങൾ നശിപ്പിക്കുന്നതായോ വിദേശ സംഭവങ്ങൾക്ക് യുഎഇ സ്ഥലങ്ങളുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടോ പൊതുജനാഭിപ്രായം തെറ്റിദ്ധരിപ്പിക്കാനും ഉത്കണ്ഠ പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
പബ്ലിക് പ്രോസിക്യൂഷൻ പ്രതികളെ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നും അവരെ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവൃത്തികൾ നിയമപ്രകാരം ഒരു വർഷത്തിൽ കുറയാത്ത തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണെന്ന് അറ്റോർണി ജനറൽ വിശദീകരിച്ചു. സൈബർസ്‌പേസിനെയോ ആധുനിക സാങ്കേതികവിദ്യകളെയോ ചൂഷണം ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളോ കെട്ടിച്ചമച്ച ഉള്ളടക്കമോ പ്രചരിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും പബ്ലിക് പ്രോസിക്യൂഷൻ അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
