ജയ്പൂർ : രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിലെ സർക്കാർ സ്‌കൂളിൽ മൊബൈൽ ഫോണിൽ വിദ്യാർത്ഥികളുടെ സ്വകാര്യ വീഡിയോകൾ പകർത്തിയ അദ്ധ്യാപകനെ അറസ്റ്റ് ചെയത് പോലീസ്. ബെഗൺ പഞ്ചായത്ത് പ്രദേശത്തെ അൻവൽഹെഡ സ്കൂളിലാണ് സംഭവം. ശംഭുലാൽ ധാക്കദ് എന്ന അദ്ധ്യാപകനാണ് പിടിയിലായത്. അദ്ധ്യാപകൻ്റെ മോശം പെരുമാറ്റത്തെക്കുറിച്ച് അറിഞ്ഞ മാതാപിതാക്കളും ഗ്രാമവാസികളും പ്രതിഷേധവുമായി സ്കൂളിന് മുന്നിൽ തടിച്ചുകൂടി.
സ്ഥിതിഗതികൾ സംഘർഷഭരിതമായതോടെ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) മാനസ്വി നരേഷ്, നായിബ് തഹസിൽദാർ വിഷ്ണുലാൽ യാദവ്, ബെഗൺ പോലീസ് സ്റ്റേഷൻ ഓഫീസർ ശിവലാൽ മീണ എന്നിവർ സ്ഥലത്തെത്തി ജനക്കൂട്ടത്തെ നിയന്ത്രിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
പ്രാഥമിക അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധി വിദ്യാർത്ഥികളുടെ മൊഴികൾ രേഖപ്പെടുത്തി. പോലീസ് ശംഭുലാൽ ധാക്കഡിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അദ്ധ്യാപകൻ ആക്ഷേപകരമായ വീഡിയോകൾ റെക്കോർഡ് ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതേത്തുടർന്ന്, ധാക്കദിനെ ഉടൻ സസ്‌പെൻഡ് ചെയ്തതായി ചീഫ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അനിൽ പോർവാൾ പ്രഖ്യാപിച്ചു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്താൻ നാലംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന് പറഞ്ഞു. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരനെതിരെ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.