നീറ്റ് കേസ്: ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി, രണ്ട് സെറ്റ് ചോദ്യപേപ്പറും ഒരാൾ തന്നെയാണോ തയാറാക്കിയത് – സുപ്രീംകോടതിയുടെ ചോദ്യങ്ങൾ; നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാറിന് ഒരു ദിവസത്തെ സമയം.

Date:

ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിലും പുനഃപരീക്ഷ സംബന്ധിച്ചും നിലപാടറിയിക്കാൻ കേന്ദ്ര സർക്കാറിന് ഒരു ദിവസത്തെ സമയം അനുവദിച്ച് സുപ്രീം കോടതി. ചോദ്യപ്പേപ്പർ പുറത്തുപോയെന്ന് വ്യക്തമായ സ്ഥിതിക്ക് ചോർച്ചയുടെ വ്യാപ്തി കേന്ദ്രം കണ്ടെത്തണം. അഭിഭാഷകർ ഒരുമിച്ചിരുന്ന് വാദങ്ങൾ തയാറാക്കി കോടതിയിൽ സമർപ്പിക്കണമെന്നും കുറച്ചുപേർക്ക് മാത്രമെങ്കിൽ പരിമിത രീതിയിൽ പുനഃപരീക്ഷ നടത്താമെന്നും സുപ്രീം കോടതി പറഞ്ഞു. പുനഃപരീക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികളിൽ വാദം കേൾക്കവെയാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കോടതി നിർദ്ദേശപ്രകാരം ബുധനാഴ്ച മറുപടി നൽകാമെന്ന് കേന്ദ്രം അറിയിച്ചു.

പേപ്പർ ചോർന്നെന്ന് വ്യക്തമായിട്ടും അതിന്‍റെ വ്യാപ്തി കണ്ടെത്താനായോ
എന്ന് കോടതി സർക്കാറിനോട് ചോദിച്ചു. ചോർച്ചയുടെ വ്യാപ്തി മനസ്സിലാക്കിയ ശേഷം മാത്രമേ പുനഃപരീക്ഷാ വേണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാവൂ. എങ്ങനെയാണ് ചോദ്യപ്പേപ്പർ വിവിധ നഗരങ്ങളിലേക്ക് അയച്ചതെന്നും രണ്ട് സെറ്റ് ചോദ്യപ്പേപ്പറും ഒരാൾ തന്നെയാണോ തയാറാക്കിയതെന്നും കോടതി ചോദിച്ചു.

ഒരു കേന്ദ്രത്തിൽ മാത്രമാണ് പേപ്പർ ചോർന്നതെന്ന് എൻ.ടിഎക്കു വേണ്ടി ഹാജരായ സോളിസ്റ്റർ ജനറൽ തുഷാർ മേത്ത അവകാശപ്പെട്ടു. ഇതിന്‍റെ പ്രയോജനം ലഭിച്ചവരുടെ ഫലം തടഞ്ഞുവെച്ചുവെന്നും തുഷാർ മേത്ത പറഞ്ഞു. എന്നാൽ വ്യാപകമായി പേപ്പർ ചോർന്നെന്ന് ആരോപിച്ച ഹരജിക്കാർ ഇതിനായി ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രയോജനപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ചു. രണ്ട് പേർ കുറ്റം ചെയ്തതിന് എല്ലാവരും പുനഃപരീക്ഷ എഴുതണമെന്ന് പറയാനാകില്ല.
മറ്റുമാര്‍ഗ്ഗമൊന്നും ഇല്ലെങ്കില്‍ മാത്രമെ പരീക്ഷ റദ്ദാക്കുന്നകാര്യം പരിഗണിക്കാനാവൂ. എന്ത് തീരുമാനിച്ചാലും 23 ലക്ഷം വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

മേയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പരീക്ഷ സംബന്ധിച്ച 38 ഹരജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്‌, ജസ്റ്റിസുമാരായ പി.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്. വ്യാഴാഴ്ച വാദം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related