തിരുവനന്തപുരം : ഭിന്നശേഷി അദ്ധ്യാപക സംവരണത്തില്‍ നിര്‍ണായക നടപടിയുമായി സംസ്ഥാന സര്‍ക്കാർ. സുപ്രീം കോടതിയിൽ എൻ.എസ്.എസ്. കേസിൽ ലഭിച്ച വിധിന്യായത്തിന്റെ ആനുകൂല്യം മറ്റ് സമാന മാനേജ്‌മെന്റുകൾക്കും ലഭ്യമാക്കുന്നതിനായി സർക്കാർ നിയമോപദേശം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രധാനമായ തീരുമാനം. ഭിന്നശേഷി നിയമനത്തിനായി നിശ്ചിത തസ്തികകൾ മാറ്റിവെച്ചിട്ടുള്ള മറ്റ് മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള അദ്ധ്യാപകർക്കും താൽക്കാലികമായി ജോലി ചെയ്യുന്നവർക്കും സ്ഥിര നിയമനാംഗീകാരം നൽകുന്നതാണ് സർക്കാർ ഉത്തരവ്.
ഈ തീരുമാനത്തിലൂടെ സംസ്ഥാനത്തെ വിവിധ എയ്ഡഡ് സ്കൂളുകളിലായി സേവനമനുഷ്ഠിക്കുന്ന ഇരുപതിനായിരത്തോളം അദ്ധ്യാപകർക്ക് നിയമനാംഗീകാരവും ആനുകൂല്യങ്ങളും ലഭിക്കും. അവരുടെ നിയമന തീയതി മുതൽ തന്നെയുള്ള എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കാനാണ് നിർദ്ദേശം. . നിയമനാംഗീകാരത്തിനായുള്ള പ്രൊപ്പോസലുകൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കും.
അതേസമയം, സംസ്ഥാന സർക്കാരിന്റെ റെഗുലറൈസേഷൻ നിർദ്ദേശത്തെ എതിർത്ത് സുപ്രീം കോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷൻ സമർപ്പിച്ച 442 അദ്ധ്യാപകരുടെ കാര്യത്തിൽ ബഹുമാനപ്പെട്ട കോടതിയുടെ അന്തിമ തീരുമാനം വന്നതിന് ശേഷം മാത്രമേ നടപടിയുണ്ടാകൂ. സുപ്രീം കോടതിയുടെ അനുമതിയില്ലാതെ ഈ അദ്ധ്യാപകരെ റെഗുലറൈസ് ചെയ്യുന്നത് നിയമപരമായ തടസ്സങ്ങളുണ്ടാക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇതോടൊപ്പം കെ-ടെറ്റ് ഇല്ലാത്തതിനെ തുടര്‍ന്ന് ശമ്പളം ലഭിക്കാത്തവര്‍ക്കും താല്‍ക്കാലികമായി ശമ്പളം അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. നെറ്റ്, സെറ്റ്, എം.ഫില്‍, പി.എച്ച്.ഡി. എന്നിവയുള്ളവർക്കാണ് ശമ്പള സ്‌കെയിലില്‍ താല്‍ക്കാലിക അപ്രൂവല്‍ നല്‍കുന്നത്. ആധാര്‍ UID നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട അദ്ധ്യാപകരെ സംരക്ഷിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു
