പുതുപ്പള്ളി : കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവരുന്നതിന് മുൻപെ അസംതൃപ്തനായി ചാണ്ടി ഉമ്മൻ. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകളും സ്വന്തം സഹോദരിയുമായ മറിയ ഉമ്മൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ പുറത്തുവരുന്നതിനിടെയാണ് മറിയയുടെ സ്ഥാനാർഥിത്വത്തിൽ അതൃപ്തിയറിയിച്ച് ചാണ്ടി ഉമ്മൻ വീണ്ടും രംഗത്ത് വരുന്നത്.
നേരത്തെ, തെരഞ്ഞെടുപ്പ് ചർച്ചകൾ നടക്കുന്ന സമയത്ത് തന്നെ മറിയയുടെ പേര് ഉയർന്നുവന്നപ്പോൾ ചാണ്ടി ഉമ്മൻ നീരസം പ്രകടിപ്പിച്ചതാണ്. ഇപ്പോൾ ചെങ്ങന്നൂരിൽ മറിയ സ്ഥാനാർത്ഥിയായേക്കുമെന്ന വാർത്തകൾ ശക്തമാകുന്നതിനിടെയാണ് ചാണ്ടി ഉമ്മൻ തന്നെ നിലപാട് കടുപ്പിക്കുന്നത്. ഡൽഹിയിലുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരോടെല്ലാം ചാണ്ടി ഉമ്മൻ ഇക്കാര്യം കർക്കശമായി തന്നെ അറിയിച്ചിട്ടുണ്ടെന്നും പറയുന്നു.
ഒരു കുടുംബത്തിൽനിന്ന് രണ്ടുപേർ മത്സരിക്കുന്നത് ശരിയല്ലെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്. അത് ഉമ്മൻചാണ്ടിയുടെ ആദർശങ്ങൾക്ക് എതിരാണെന്നും പറയുന്നു. മറിയയ്ക്ക് മത്സരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ പുതുപ്പള്ളിയിൽ നിന്ന് മാറിക്കൊടുക്കാൻ തയ്യാറാണെന്ന് ചാണ്ടി ഉമ്മൻ അറിയിച്ചതായാണ് വിവരം.
