കാസർഗോഡ് : നിയസഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ എതിർപ്പുമായി ഡിവൈഎഫ്ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ദനെ സ്ഥാനാർത്ഥിയാക്കിയതിലാണ് ഡിവൈഎഫ്ഐ എതിർപ്പ് പ്രകടമാക്കി രംഗത്തെത്തിയത്. ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്നാണ് ഡിവൈഎഫ്ഐയുടെ ആവശ്യം. ഇതുസംബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റിക്ക് ഡിവൈഎഫ്ഐ കത്ത് നൽകിയിട്ടുണ്ട്.
യുഡിഎഫിനെ സഹായിക്കുന്ന പാർട്ടി നിലപാട് ശരിയല്ലെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലും ഷാനവാസ് പാദൂരിനായി വ്യാപക പ്രചാരണം നടക്കുകയാണ്. കുമ്പള, ബായാർ ഡിവൈഎഫ്ഐ കമ്മിറ്റികളാണ് കത്ത് നൽകിയത്. കൂടുതൽ ഡിവൈഎഫ്ഐ കമ്മിറ്റികൾ ഇതേ ആവശ്യം ഉന്നയിച്ച് കത്ത് നൽകുമെന്നറിയുന്നു.
മഞ്ചേശ്വരത്ത് ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കാനാണ് നേരത്തെ ആലോചന നടന്നിരുന്നതെങ്കിലും ഇത് ബിജെപിക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ദനെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം കാസർഗോഡ് ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമെടുത്തത്. തുളു അക്കാദമി ചെയർമാൻ കൂടിയാണ് കെ ആർ ജയാനന്ദ. ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ സംസ്ഥാന സമിതി തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചതനുസരിച്ച് ഉദുമയിൽ സി എച്ച് കുഞ്ഞമ്പു ഒരുവട്ടം കൂടി മത്സരിക്കും. തൃക്കരിപ്പൂരിൽ വി പി പി മുസ്തഫ സ്ഥാനാർത്ഥിയാവും.
