കണ്ണൂർ : തളിപ്പറമ്പിൽ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് സിപിഎമ്മില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ടികെ ഗോവിന്ദന് പിന്തുണ നല്‍കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ തളിപ്പറമ്പ് കോണ്‍ഗ്രസില്‍ കടുത്ത പ്രതിഷേധം. മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ഒന്നടങ്കം രാജിക്ക് ഒരുങ്ങുകയാണ്. മയ്യില്‍, കുറ്റിയാട്ടൂര്‍, കൊളച്ചേരി, ചേലേരി മണ്ഡലം കമ്മറ്റി ഭാരവാഹികളാണ് രാജി സന്നദ്ധത അറിയിച്ചത്.
ടികെ ഗോവിന്ദന്റെ നാടായ മലപ്പട്ടത്ത് അദ്ദേഹത്തിനെതിരെ പ്രകടനം നടന്നു. ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.
സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടത്. മൂന്നു തവണ എംഎല്‍എ ആയതിന് ശേഷം നാലാം തവണ ആ കസേരയില്‍ ഭാര്യയെ ഇരുത്തുന്നത് ശരിയല്ല. ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ പിന്നില്‍ അഴിമതി നടത്താനാണെന്നും ടി കെ ഗോവിന്ദന്‍ ആരോപിച്ചു. ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും യുഡിഎഫ് പിന്തുണ തന്നാല്‍ സ്വീകരിക്കുമെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞിരുന്നു.
പികെ ശ്യാമളയ്ക്ക് എതിരെ ആന്തൂരിലെ വ്യവസായി സാജന്റെ ആത്മഹത്യ വിഷയവും ടി കെ ഗോവിന്ദന്‍ ഉയര്‍ത്തി. താന്‍ നഗരസഭ ചെയര്‍പേഴ്‌സന്റെ കസേരയില്‍ ഇരിക്കുന്നുണ്ടെങ്കില്‍ അനുമതി കൊടുക്കില്ലെന്ന് പറഞ്ഞത് കൊണ്ടാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നും ആത്മഹത്യയ്ക്ക് ശേഷം പികെ ശ്യാമളയ്ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നുമായിരുന്നു ടി കെ ഗോവിന്ദൻ്റെ ആരോപണം.
