തൃശൂർ : ചില്ലറ വോട്ടിനും അധികാരത്തിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പതിവ് തങ്ങള്‍ക്കില്ലെന്ന് സിപിഐഎം- ബിജെപി ഡീല്‍ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാല്‍ അപ്പുറത്തെ സ്ഥിതി അതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസംബന്ധങ്ങള്‍ പറയാന്‍ മടിയില്ലാത്തയാളാണ് വി ഡി സതീശന്‍. ആര്‍എസ്എസിന് സംരക്ഷണം നല്‍കിയെന്ന് പരസ്യമായി പറഞ്ഞയാളാണ് കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡൻ്റ് എന്നും മുഖ്യമന്ത്രി പറഞ്ഞു. കോലീബി സഖ്യത്തെക്കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച കാലം മുതൽ ആർഎസ്എസ് എങ്ങനെയാണ് തന്നെ കണ്ടതെന്ന് എല്ലാവർക്കും അറിയാമെന്നും ആര്‍എസ്എസിന്‍റെ പ്രധാന ടാർഗറ്റ് ആയിരുന്നു താനെന്നും ഇപ്പോൾ എന്ത് നുണയും പറയാം എന്നായെന്നും പിണറായി പറഞ്ഞു. നാണം കെട്ട് ഒരുപാട് കൂട്ടുകെട്ടുകൾക്ക് പുറകെ പോയവരാണ് കോണ്‍ഗ്രസെന്നും പിണറായി വിമര്‍ശിച്ചു.
വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് കോണ്‍ഗ്രസ് നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ കഴിഞ്ഞ മാസമാണ് നടന്നത്. യു.ഡി.എഫ് പറഞ്ഞ കാര്യങ്ങള്‍ ഒരിക്കലും നടപ്പിലാക്കാറില്ലെന്നും പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിലാണ് കാര്യമെന്നുംമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. ജനങ്ങള്‍ എൽഡിഎഫിനെയും യുഡിഎഫിനെയും താരതമ്യം ചെയ്യുന്നുണ്ടെന്നും പിണറായി പറഞ്ഞു. വയനാട് ടൗൺഷിപ്പിൽ സർക്കാർ ഏകപക്ഷീയമായ അല്ല തീരുമാനം എടുത്തത്. പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്തു.ഒരു പാട് പേർ വീടുകൾ നിർമിക്കാൻ സന്നദ്ധത കാണിച്ചു.
മുസ്ലിംലീഗ് സ്വന്തമായി വീട് നിർമ്മിക്കുകയാണെന്ന് പറഞ്ഞു. അപ്പോഴും പ്രതിപക്ഷ നേതാവുമായി സംസാരിച്ചു. അവർ അവരുടെ നിലപാടുമായി മുന്നോട്ടുപോയി.കോൺഗ്രസ് ടൗൺഷിപ്പുമായി സഹകരിക്കുമെന്നാണ് അന്നേരമുണ്ടായിരുന്ന ധാരണ. ഒരു ദുരന്തം ഉണ്ടായാൽ പണം പിരിച്ച് പദ്ധതി നടപ്പിലാക്കാതിരിക്കുന്നത് ഗുരുതര കാര്യമാണെന്നും പിണറായി വിജയൻ പറഞ്ഞു.
ബി ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പരാമര്‍ശത്തെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. അപരമത വിദ്വേഷം വളര്‍ത്തുന്നതിനാണ് ബിജെപിയുടെ ശ്രമം. ഓരോ മണ്ഡലത്തിലും ഓരോ മതവിഭാഗങ്ങളെ മത്സരിപ്പിക്കണമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. അത് വിഘടനവാദമാണ്. ഉത്തരേന്ത്യയിലൊക്കെ ആര്‍എസ്എസ് ഇതേ രീതിയാണ് സ്വീകരിച്ചുവരുന്നത്. ഇവിടെ 10 വര്‍ഷമായി വര്‍ഗ്ഗീയ കലാപങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. ഒരു വര്‍ഗ്ഗീയതയേയും ചാരി നില്‍ക്കുന്ന സര്‍ക്കാരോ പാര്‍ട്ടിയോ അല്ല ഇത്. വര്‍ഗ്ഗീയമായ നീക്കങ്ങള്‍ക്കെതിരെ കര്‍ക്കശമായ നിലപാടുമെടുത്തിട്ടുണ്ട്. ഗുരുവായൂരിലെ എല്‍ഡിഎഫിന്റെ ജയസാദ്ധ്യത കണ്ടാണ് ബിജെപി സ്ഥാനാര്‍ത്ഥി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. ഗുരുവായൂരിലെ ജനങ്ങള്‍ ഇതൊന്നും വിലയ്‌ക്കെടുക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജി സുധാകരന്‍ മത്സരിക്കുന്ന അമ്പലപ്പുഴ മണ്ഡലത്തില്‍ ഉള്‍പ്പെടെ എല്‍ഡിഎഫിന് ഒരു പോറലും ഏല്‍ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫിന് വിജയം സുനിശ്ചിതമായ മണ്ഡലങ്ങളില്‍ ആരും നടത്തുന്ന കുത്സിതനീക്കങ്ങള്‍ ഏല്‍ക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
