ന്യൂഡൽഹി : സംസ്ഥാന നിയമസഭകളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള നിലവിലെ 30 മുഖ്യമന്ത്രിമാരിൽ 12 പേർ ക്രിമിനൽ കേസുകൾ നേരിടുന്നവരാണെന്നും 10 പേർ കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, കൈക്കൂലി, ക്രിമിനൽ ഭീഷണി തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളാണെന്നും റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (ADR) നാഷണൽ ഇലക്ഷൻ വാച്ചും ചേർന്ന് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിവാക്കുന്നത്. മുഖ്യമന്ത്രിമാരുടെ സത്യവാങ്മൂലങ്ങൾ പഠിച്ചുള്ള വിശകലനത്തിൽ നിന്നാണ് ഇങ്ങനെയൊരു റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളതെന്ന് പറയുന്നു.
റിപ്പോർട്ട് പ്രകാരം, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കാണ് ഏറ്റവും കൂടുതൽ കേസുകളുള്ളത്. 89 കേസുകൾ. തമിഴ്‌നാട്ടിലെ എം.കെ. സ്റ്റാലിൻ 47 കേസുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് 19 കേസുകളും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് 13 കേസുകളും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് അഞ്ച് കേസുകളുമാണുള്ളത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവും നാല് കേസുകൾ വീതമുണ്ട്. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് രണ്ട് കേസുകളും പഞ്ചാബിലെ ഭഗവന്ത് മന്നിന് ഒരു കേസും ഉണ്ട്.
പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർ കുറഞ്ഞത് അഞ്ച് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾക്ക് 30 ദിവസമോ അതിൽ കൂടുതലോ കസ്റ്റഡിയിൽ കഴിഞ്ഞാൽ അവരെ സ്വയമേവ നീക്കം ചെയ്യാൻ ആവശ്യപ്പെടുന്ന മൂന്ന് ബില്ലുകൾ കേന്ദ്രം അടുത്തിടെ പാർലമെന്റിൽ അവതരിപ്പിച്ച പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു കണ്ടെത്തലും റിപ്പോർട്ടും പുറത്തുവരുന്നതെന്ന് ശ്രദ്ധേയം.
രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം തടയുന്നതിനുള്ള ഒരു നടപടിയായി സർക്കാർ ഈ നീക്കത്തെ വിശേഷിപ്പിച്ചെങ്കിലും, ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള നടപടിയുടെ ഭാഗമാണിതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയിൽ തന്നെ ബില്ലിനെ രൂക്ഷമായി വിമർശിച്ചിരുന്നു. “പ്രതിപക്ഷത്തെ അസ്ഥിരപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗം പക്ഷപാതപരമായി കേന്ദ്ര ഏജൻസികളെ വിട്ടയച്ച് പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുക എന്നതാണ്, അവരെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ കഴിയുന്നില്ലെങ്കിലും, ഏകപക്ഷീയമായ അറസ്റ്റുകളിലൂടെ അവരെ നീക്കം ചെയ്യുക എന്നതാണ് തന്ത്രം.” – കോൺഗ്രസ് എംപി അഭിഷേക് മനു സിംഗ്വി എക്‌സിൽ വിമർശിച്ചു. വിശകലനം ചെയ്ത സത്യവാങ്മൂലങ്ങൾ നേതാക്കൾ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് മുമ്പ് സമർപ്പിച്ചതാണെന്നാണ് എഡിആർ റിപ്പോർട്ട് പരാമർശിക്കുന്നത്.