ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അൽ ജസീറ അറബിക് ലേഖകൻ അനസ് അൽ ഷെരീഫ് അടക്കമുള്ള മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. നിരവധി മാധ്യമ പ്രവർത്തകർ നിലയുറപ്പിച്ചിരുന്ന അൽ-ഷിഫ ആശുപത്രിയുടെ പ്രധാന ഗേറ്റിന് സമീപം ഉണ്ടായ ആക്രമണത്തിലാണ് ഇവർക്ക് ജീവൻ നഷ്ടപ്പെട്ടത്.

ആശുപത്രിക്ക് പുറത്തുള്ള ഒരു കൂടാരം ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ ഏഴ് പേർ മരിച്ചതായി ഷിഫ ആശുപത്രിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. വ്യോമാക്രമണത്തിൽ അൽ ഷെരീഫ് കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ഇസ്രായേൽ സിവിലിയന്മാർക്കും സൈനികർക്കും നേരെ റോക്കറ്റ് ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിന് ഹമാസ് തീവ്രവാദ സെല്ലിന് അൽ ഷെരീഫ് നേതൃത്വം നൽകിയതായി ഇസ്രായേൽ സൈന്യം ആരോപണവുമുയർത്തി.
ഇതേ ആക്രമണത്തിൽ ലേഖകൻ മുഹമ്മദ് ഖ്രീഖെ, ക്യാമറ ഓപ്പറേറ്റർമാരായ ഇബ്രാഹിം സഹെർ, മുഹമ്മദ് നൗഫൽ, മൊഅമെൻ അലിവ, സഹായി മുഹമ്മദ് നൗഫൽ എന്നിവരും മരിച്ചതായി അൽ ജസീറ സ്ഥിരീകരിച്ചു.

ഗാസ സിറ്റിയുടെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ വർദ്ധിച്ചുവരുന്ന ബോംബാക്രമണത്തെക്കുറിച്ച് വിവരിച്ചുകൊണ്ടാണ് അൽ ഷെരീഫ് അവസാന കുറിപ്പ് എക്‌സിൽ പോസ്റ്റ് ചെയ്തത്. “കഴിഞ്ഞ രണ്ട് മണിക്കൂറായി, ഗാസ നഗരത്തിന് നേരെയുള്ള ഇസ്രായേലിന്റെ ആക്രമണം ശക്തമായി”- അൽ ഷെരീഫ് കുറിച്ചു. അവസാനം റെക്കോർഡുചെയ്‌ത വീഡിയോയിൽ മിസൈൽ ആക്രമണങ്ങളുടെ ഇടിമുഴക്കമുള്ള ശബ്ദം പശ്ചാത്തലത്തിൽ നിറഞ്ഞുനിൽക്കുന്നു. രാത്രി ആകാശം ഇടയ്ക്കിടെ ഓറഞ്ച് നിറത്തിലുള്ള മിന്നലുകൾ കൊണ്ട് പ്രകാശിക്കുന്നതും കാണാം.
പലസ്തീൻ പത്രപ്രവർത്തക ഗ്രൂപ്പുകൾ കൊലപാതകങ്ങളെ അപലപിച്ചു. സംഘർഷത്തിനിടയിൽ മാധ്യമ സ്വാതന്ത്ര്യത്തിനേറ്റ കനത്ത പ്രഹരമാണിതെന്ന് അവർ വിശേഷിപ്പിച്ചു. ഗാസയിൽ നിന്നുള്ള മുൻനിര റിപ്പോർട്ടിംഗ് കാരണം അൽ ഷെരീഫിന്റെ ജീവൻ അപകടത്തിലാണെന്ന് ഒരു യുഎൻ വിദഗ്ദ്ധൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അൽ ഷെരീഫിനെതിരായ ഇസ്രായേലിന്റെ അവകാശവാദങ്ങളെ “തെളിവില്ലാത്തത്” എന്ന് യുഎൻ പ്രത്യേക റിപ്പോർട്ടർ ഐറിൻ ഖാൻ വിമർശിച്ചിരുന്നു. ജൂലൈയിൽ, കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ്, അൽ ഷെരീഫിനെ സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തിരുന്നു.
2023 ഒക്ടോബറിൽ ഗാസയിൽ യുദ്ധം ആരംഭിച്ചതുമുതൽ, പലസ്തീൻ മാധ്യമപ്രവർത്തകർക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് ഇസ്രായേൽ നിരന്തരം ആരോപിച്ചുകൊണ്ടിരുന്നതാണ്. ഇസ്രായേലി ആക്രമണങ്ങളിൽ 61,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.