പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ. 9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിലാണ് സർക്കാർ നടപടി. ഡോ മുസ്തഫ, ഡോ സർഫറാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തത്. ഡിഎംഒ നൽകിയ റിപ്പോർട്ട് തള്ളിയാണ് സർക്കാർ നടപടി കൈകൊണ്ടത്. ഒക്ടോബർ 24നാണ് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ
പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ മുറിച്ചുമാറ്റിയത്.
സാഹചര്യങ്ങൾ വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു. ചികിത്സാ സഹായമടക്കം ഉറപ്പാക്കി സംരക്ഷിക്കണമെന്ന് എംഎൽഎ കെ ബാബുവും പറഞ്ഞിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണത്തിൽ ഡോക്ടേഴ്സിന് വീഴ്ചയില്ലെന്നായിരുന്നു കെജിഎംഒഎയും ആശുപത്രി അധികൃതരും ആവർത്തിച്ച് പറഞ്ഞത്. എന്നാൽ പെൺകുട്ടിയുടെ കുടുംബം ആരോപണത്തിൽ ഉറച്ചു നിന്നു. ആരോഗ്യവകുപ്പ് ഡയറക്റ്ററുടെ നേതൃത്വത്തിൽ അന്വേഷണം നടത്തട്ടെയെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും സംയുക്ത വാർത്ത സമ്മേളനത്തിൽ ഓർത്തോ വിഭാഗം മേധാമി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം തള്ളിയാണ് ഇപ്പോഴത്തെ സർക്കാർ നടപടി.
.