ന്യൂഡൽഹി : ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടിയ്ക്കിടെ നഗ്നരായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഡൽഹി കോടതി. സംഭവം ദേശീയ താൽപ്പര്യത്തിനും രാജ്യത്തിൻ്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും കോട്ടം വരുത്തുന്നതാണെന്നും ഇത്തരം കാര്യങ്ങൾ ഒരുതരത്തിലും അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ലോകശ്രദ്ധയാകർഷിക്കുന്ന പരിപാടികൾക്ക് തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള നടപടികൾ ഗൗരവമായ പരിശോധനയ്ക്കും അന്വേഷണത്തിനും വിധേയമാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പ്രതികരണം. തെളിവുകളിൽ കൃത്രിമം കാണിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കുന്നില്ലെന്നും ജഡ്ജി പറഞ്ഞു. കൃഷ്ണ ഹരി, കുന്ദൻ യാദവ്, അജയ് കുമാർ, നരസിംഹ യാദവ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇവരെ അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
“ഇത്തരം പെരുമാറ്റം നിയമപരമായ വിയോജിപ്പിൻ്റെ പരിധി ലംഘിക്കുകയും പൊതുക്രമത്തിനെതിരായ വ്യക്തമായ ആക്രമണമായി മാറുകയും ചെയ്യുന്നു. ഇത് പരിപാടിയുടെ പരിശുദ്ധിയെ മാത്രമല്ല, വിദേശപങ്കാളികൾക്ക് മുന്നിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിച്ഛായയെയും അപകടത്തിലാക്കുന്നു.” കോടതി ചൂണ്ടിക്കാട്ടി.
