കൊൽക്കത്ത : പശ്ചിമ ബംഗാളിലെബാസിർഹട്ട് നോർത്ത് നിയമസഭാ മണ്ഡലത്തിൽ പ്രസിദ്ധീകരിച്ച സപ്ലിമെന്ററി പട്ടികയെച്ചൊല്ലി കനത്ത വിവാദം കൊഴുക്കുന്നു. വോട്ടർ പട്ടികയിൽ നിന്നും ഒരു ബൂത്തിലെ 340 വോട്ടർമാരെ ഒറ്റയടിക്ക് നീക്കം ചെയ്തതായാണ് ആരോപണം.
ബോറോ ഗോബ്ര ഗ്രാമത്തിലെ അഞ്ചാം നമ്പർ ബൂത്തിൽ നിന്നുള്ള മുസ്ലീം സമുദായത്തിൽപ്പെട്ട വ്യക്തികളെ മുമ്പ് കരട് പട്ടികയിൽ ‘അഡ്ജുഡിക്കേഷൻ പരിധിയിൽ’ ഉള്ളവരായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഇന്നലെ വൈകുന്നേരം 5 മണിക്ക് ആദ്യ സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ അവരുടെ പേരുകൾ അപ്രത്യക്ഷമായി.
ബൂത്ത് ലെവൽ ഓഫീസറായ എംഡി ഷാഫിയുൾ ആലമിന്റെ പേര് പോലും ഒഴിവാക്കിയതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ സ്ഥിതി കൂടുതൽ വഷളായി. കൂട്ടത്തോടെ വോട്ടർമാരെ നീക്കം ചെയ്തതിൽ നൂറിലധികം താമസക്കാർ ഓഫീസറുടെ വസതിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. മുസ്ലിം സമുദായത്തെ മാത്രം വോട്ടർ പട്ടികയിൽ നിന്ന് നീക്കാൻ മന:പ്പൂർവ്വം ശ്രമം നടത്തുകയാണെന്ന് ഇവർ ആരോപിച്ചു.
പക്ഷപാതപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കമ്മീഷൻ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി പ്രവർത്തിച്ചുവെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.
ബാസിർഹട്ട് ബ്ലോക്ക് II ലെ ബീഗംപൂർ ബിബിപൂർ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള 5-ാം നമ്പർ ബൂത്തിലാണ് വിവാദം നിലനിൽക്കുന്നത്. ആകെ 992 രജിസ്റ്റർ ചെയ്ത വോട്ടർമാരാണുള്ളത്. മരണമോ സ്ഥലംമാറ്റമോ കാരണം 38 പേരുകൾ സാധാരണ നീക്കം ചെയ്യലുകളായിരുന്നെങ്കിൽ, യോഗ്യത സംബന്ധിച്ച വാദം കേൾക്കലിനായി 358 വോട്ടർമാരെ വിളിച്ചുവരുത്തി.
ഇതിൽ 18 കേസുകൾ കരട് പട്ടികയിൽ പരിഹരിച്ചെങ്കിലും, ശേഷിക്കുന്ന 340 എണ്ണം പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു. ഈ വോട്ടർമാർക്ക് ഫോമുകൾ പൂരിപ്പിക്കുന്നതിന് താൻ വ്യക്തിപരമായി സഹായിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമങ്ങൾക്കനുസൃതമായി എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തിയെന്നും ബൂത്ത് ലെവൽ ഓഫീസറായ ആലം പറഞ്ഞു. എന്നിട്ടും പേരുകൾ തിരഞ്ഞെടുത്ത് നീക്കം ചെയ്തു.
