തിരുവനന്തപുരം : വൈവിദ്ധ്യവൽക്കരണത്തിന്റെ ഭാഗമായി റേഷൻ കടകൾ വഴി വിവിധ സേവനങ്ങൾ ലഭ്യമാക്കിയും അടിസ്ഥാന സൗകര്യങ്ങളുള്ള എല്ലാ റേഷൻ കടകളെയും ഘട്ടം ഘട്ടമായി കെ-സ്റ്റോറുകളാക്കി കൂടുതൽ ജനസൗഹൃദ കേന്ദ്രങ്ങളാക്കുമെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. നിലവിൽ സംസ്ഥാനത്ത് 2188 കെ-സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. എംഎസ്എംഇ ഉത്പന്നങ്ങൾ, മിൽമ ഉത്പന്നങ്ങൾ, കശുവണ്ടി വികസന കോർപ്പറേഷൻ ഉത്പന്നങ്ങൾ, ചോട്ടു ഗ്യാസ്, CSC സേവനങ്ങൾ, ബാങ്കിംഗ് സേവനങ്ങൾ എന്നിവ കെ-സ്റ്റോറുകൾ മുഖേന ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം താലൂക്കിലെ FPS 141 ആം നമ്പർ കെ-സ്റ്റോറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കെ-സ്റ്റോറുകൾ മുഖേന ലഭ്യമാകുന്ന സേവനങ്ങൾ ജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അണ്ടൂർകോണം പഞ്ചായത്ത് പ്രസിഡന്റ് അർച്ചന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാർത്തിക, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി എസ് ബിന്ദു കവി, വാർഡ് മെമ്പർ സുമിന നവാസ്, ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കെ വി, താലൂക്ക് സപ്ലൈ ഓഫീസർ സിന്ധു ലേഖ തുടങ്ങിയവർ പങ്കെടുത്തു.
