ന്യൂഡൽഹി : സാങ്കേതിക സർവ്വകലാശാലയിലും ഡിജിറ്റൽ സർവ്വകലാശാലയിലും താത്ക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരളം. സംസ്ഥാന സർക്കാരിന്റെ ശുപാർശ തള്ളി ഗവർണർ നടത്തിയ താത്ക്കാലിക വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്നാണ് കേരളത്തിൻ്റെ ആവശ്യം. ഗവർണറുടെ നടപടി ഏകപക്ഷീയവും സുപ്രീം കോടതി വിധിക്ക് എതിരാണെന്നും അപേക്ഷയിൽ കേരളം ചൂണ്ടിക്കാട്ടുന്നു.
താത്ക്കാലിക വൈസ് ചാൻസലർ നിയമനം നടത്തേണ്ടത് സാങ്കേതിക സർവ്വകലാശാല ആക്ടിന്റെ 13 (7) വകുപ്പ് പ്രകാരവും, ഡിജിറ്റർ സർവ്വകലാശാല ആക്ടിന്റെ 11 (10) പ്രകാരവും ആണെന്നാണ് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഈ വകുപ്പ് നേരത്തെ കേരള ഹൈക്കോടതിയും ശരിവെച്ചിരുന്നു. ഇതനുസരിച്ച് സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്നാകണം ചാൻസലർ ആയ ഗവർണർ നിയമനം നടത്തേണ്ടത് എന്നാണ് കേരളം ആവശ്യപ്പെടുന്നത്. എന്നാൽ നിലവിലെ ആക്ട് മറികടന്നാണ് ഗവർണർ നേരത്തെ ഉണ്ടായിരുന്ന താത്ക്കാലിക വൈസ് ചാൻസലർമാരെ തന്നെ പുനർനിയമിച്ച് കൊണ്ട് ഉത്തരവ് ഇറക്കിയത്.
സംസ്ഥാന സർക്കാർ കൈമാറിയ പാനലിൽ നിന്നുള്ളവരെ തള്ളി
സിസ തോമസിനേയും കെ ശിവപ്രസാദിനേയും നിയമിച്ച ഗവർണ്ണറുടെ നടപടി
ചട്ട വിരുദ്ധവും സുപ്രീം കോടതി ഉത്തരവിനും എതിരാണെന്നാണ് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ ആരോപിക്കുന്നത്. കേസ് ജസ്റ്റിസ്മാരായ ജെ ബി പർഡിവാല, ആർ മഹാദേവൻ എന്നിവർ അടങ്ങിയ ബെഞ്ച് ബുധനാഴ്ച്ച പരിഗണിക്കും.
