ന്യൂഡൽഹി : രാജ്യത്തെ ബാങ്കുകൾ ചൊവ്വാഴ്ച പണിമുടക്കുന്നു. ബാങ്ക് യൂണിയനുകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) ആണ് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. ശമ്പള പരിഷ്ക്കരണ വേളയിൽ ധാരണയായ ആഴ്ചയിൽ അഞ്ച് ദിവസത്തെ ജോലി ഉടനടി നടപ്പിലാക്കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം.
പണിമുടക്ക് പ്രധാനമായും പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനത്തെയാണ് ബാധിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് എന്നിവയുടെ ശാഖകളിൽ സേവനങ്ങൾ തടസ്സപ്പെട്ടേക്കാം.
പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, ചെക്ക് ക്ലിയറൻസ്, മറ്റ് ഭരണപരമായ ജോലികൾ എന്നിവയെ സമരം ബാധിച്ചേക്കും. എടിഎമ്മുകളിൽ പണലഭ്യത കുറയാനും സാദ്ധ്യതയുണ്ട്. നാലാം ശനിയും ഞായറാഴ്ചയും റിപ്പബ്ലിക് ദിനവുമടക്കം മൂന്ന് അവധി ദിനങ്ങൾ കഴിഞ്ഞെത്തുന്ന ദിനം തന്നെ സമരത്തിന് തിരഞ്ഞെടുത്തത് ഇടപാടുകാരെ ബുദ്ധിമുട്ടിലാക്കും. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ പ്രമുഖ സ്വകാര്യ ബാങ്കുകൾ പണിമുടക്കിന്റെ ഭാഗമല്ലാത്തതിനാൽ ഇവിടങ്ങളിലുള്ള സേവനത്തിന് തടസ്സം നേരിടില്ല.
സാധാരണ നിലയിലുള്ള പ്രവർത്തനം ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിട്ടുണ്ടെങ്കിലും പണിമുടക്ക് കാരണം പ്രവർത്തനങ്ങളിൽ ഭാഗികമായി തടസ്സമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകി. ചീഫ് ലേബർ കമ്മീഷണറുമായി ജനുവരി 23-ന് നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഒമ്പത് യൂണിയനുകളുടെ സംയുക്ത വേദി പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
